കൊച്ചി: ലക്ഷദ്വീപിന്റെ സ്വന്തം സംവിധായിക അയിഷ സുൽത്താനയുടെ സിനിമ പ്രദർശനത്തിനൊരുങ്ങി. ചിത്രം ആരംഭിച്ചതു മുതൽ തുടങ്ങിയ പ്രതിസന്ധികളുമായി മല്ലിട്ടാണ് അയിഷയുടെ പ്രഥമ സ്വതന്ത്രദൗത്യത്തിന്റെ പൂർത്തീകരണം. ഒരു ലക്ഷദ്വീപ് സ്വദേശി ആദ്യമായി ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ഫ്ളഷ് എന്ന ഈ സിനിമയ്ക്കുണ്ട്. കേരളത്തിൽ നിന്നും ലക്ഷദ്വീപിൽ എത്തുന്ന ഒരാളുടെ ജീവിതമാണ് പ്രമേയം. കേരളത്തിലെ വർദ്ധിക്കുന്ന ആത്മഹത്യാ പ്രവണതയും പ്രതിരോധ മാർഗങ്ങളും ഫ്ളഷിന്റെ സന്ദേശമാണ്. സ്വപ്നചിത്രത്തിന്റെ ഷൂട്ട് കൊവിഡിനെ തുടർന്ന് നടക്കാതെ വന്നപ്പോൾ മനസിൽ തോന്നിയ കഥയാണ് ചിത്രത്തിന് ആധാരം. ഷൂട്ടിംഗിനായി ലക്ഷദ്വീപിൽ എത്തിയപ്പോഴാണ് അവിടെ 144 പ്രഖ്യാപിക്കുന്നതും തുടർന്നുണ്ടായ വിവാദങ്ങളും. ജനക്കൂട്ട രംഗങ്ങൾ ഒക്കെ 2ഡി ആനിമേഷനാണ്. 38 ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും രാജ്യദ്രോഹക്കുറ്റം ചുമത്താനിടയാക്കിയ പരാമർശം ടി.വി ചർച്ചയ്ക്കിടെ ഉണ്ടായി. പിന്നാലെ നടന്നതെല്ലാം ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഡബിംഗ് നടക്കുമ്പോഴായിരുന്നു കേസ്. ഇതിനിടെ ദ്വീപ് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. സ്റ്റുഡിയോയിൽ പൊലീസ് എത്തി. പല തവണ വിളിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. ചിത്രം സമാധാനത്തോടെ പൂർത്തിയാക്കാൻ വലിയ ബുദ്ധിമുട്ടനുഭവിച്ചെന്ന് അയിഷ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രത്തിന്റെ റിലീസ് തീയതി അറിയാം.
124 എ
അയിഷയുടെ അടുത്ത ചിത്രം '124 എ' ആണ്. ഇത് എന്റെ കഥയാണ്. രാജ്യദ്രോഹം ചുമത്തപ്പെട്ട ഒരു പെൺകുട്ടി കടന്നുപോകുന്ന വഴികളാണ് പ്രമേയം. നായിക പ്രമുഖ നടിയാണ്. ലക്ഷദ്വീപിൽ അനുമതി ലഭിച്ചാൽ അവിടെ ഷൂട്ട് നടത്തും. ലൊക്കേഷൻ അധികവും കേരളത്തിലാണ്.
രാജ്യദ്രോഹക്കേസിൽ ഇപ്പോൾ യാതൊരു വിധ നടപടികളുമില്ല. ലാപ്ടോപ്പും ഫോണും തിരികെ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല.
അയിഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |