# സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് വയനാട്ടിൽ.
# നാല് സുപ്രധാന ഓഫീസർമാരുടെ കസേരകളിൽ ആളില്ല
കൽപ്പറ്റ: വയനാട് ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സ്‌കൂൾ തുറന്ന് രണ്ടുമാസം കഴിഞ്ഞിട്ടും 12,000 കുട്ടികൾ ഇനിയും ക്ലാസിലെത്തിയില്ല. ജില്ലയിലെ മൊത്തം കുട്ടികളുടെ 10 ശതമാനം സ്‌കൂളിന് പുറത്തായിട്ടും വിദ്യാഭ്യാസ വകുപ്പ് ഉറക്കത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ സ്‌കൂളിൽ വരാത്ത ജില്ല വയനാടാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നവംബർ മാസത്തെ കണക്കുപ്രകാരം 9,545 കുട്ടികളാണ് സ്‌കൂളിലെത്താതെ മാറിനിൽക്കുന്നത്. വയനാട്ടിലെ വിളവെടുപ്പ് കാലമായ ഡിസംബറിൽ സ്‌കൂളിലെത്താത്തവർ 12,000 ആയി. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ എസ്.എസ്.കെയും ഡയറ്റും സമയബന്ധിത പദ്ധതികളും പരിപാടികളും തയ്യാറാക്കാറുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ ഏകോപനമില്ലായ്മ കാരണം നടപ്പിൽ വരുത്താനാവാതെ പോകുന്നു. ജില്ലയിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലായി 1,14,158 കുട്ടികളാണ് പഠിക്കുന്നത്. ഹയർസെക്കൻഡറിയിലും കൊഴിഞ്ഞുപോക്ക് ഭീഷണിയുണ്ട്. 4,965 കുട്ടികൾ എൽ.പി.വിഭാഗത്തിലും (ഒന്നു മുതൽ നാല് വരെ), 2,503 കുട്ടികൾ യു.പി വിഭാഗത്തിലും (അഞ്ച് മുതൽ ഏഴ് വരെ), 1,549 കുട്ടികൾ ഹൈസ്‌കൂളുകളിലും (എട്ട് മുതൽ പത്ത് വരെ), 528 കുട്ടികൾ ഹയർസെക്കൻഡറിയിലും (പ്ലസ്ടു,വൊക്കേഷണൽ ഹയർസെക്കൻഡറി) ഹാജരായിട്ടില്ല. സ്‌കൂൾ രജിസ്റ്ററിലും മറ്റ് രേഖകളിലും കുട്ടികളുണ്ട്. പക്ഷേ, ക്ലാസിലില്ലെന്ന് മാത്രം.
സ്കൂളിലെത്താത്തവരിൽ ഭൂരിഭാഗവും ഗോത്ര വിദ്യാർത്ഥികളാണ്. 7,450 ഗോത്ര കുട്ടികളാണ് ക്ലാസിന് പുറത്തുള്ളത്. വിദ്യാഭ്യാസ വകുപ്പിന് പുറമെ പട്ടികജാതി-വർഗ വകുപ്പുണ്ടായിട്ടും ഗോത്ര വിദ്യാർത്ഥികളെ കണ്ടെത്താനോ സ്‌കൂളിലെത്തിക്കാനോ ആയിട്ടില്ല.
നവംബർ ഒന്നിന് സ്‌കൂൾ തുറന്നത് മുതൽ കുട്ടികളുടെ ഹാജർ നില ഓരോ ദിവസവും ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ സ്‌കൂൾ പ്രിൻസിപ്പൽമാരും പ്രധാനാദ്ധ്യാപകരും അറിയിക്കുന്നുണ്ട്. കൂടാതെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ഹാജർ കൈമാറും. ഹാജരായവർ, രോഗലക്ഷണമുള്ളവർ, ക്വാറന്റൈനിലുള്ളവർ, പതിവായി വരാതിരിക്കുന്നവർ ,ഇടയ്ക്കിടക്ക് ഹാജരാവുന്നവർ തുടങ്ങി വിശദമായ റിപ്പോർട്ടാണ് ഓൺലൈനായും അല്ലാതെയും മേലധികാരികളെ ദിവസേന അറിയിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്നത് നാല് സുപ്രധാന തസ്തികകൾ
ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകളിലെ സുപ്രധാന തസ്തികകളിൽ ഇതുവരെ നിയമനമായിട്ടില്ല.വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി.ഡി.ഇ), ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ), അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (എ.എ), അസി.പ്രോവിഡന്റ് ഫണ്ട് ഓഫീസർ(എ.പി.എഫ്.ഒ) എന്നീ തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.
എൽ.എസ്.എസ് (എൽ.പി.) യു.എസ്.എസ്.(യു.പി), എസ്.എസ്.എൽ.സി, പ്ലസ്ടു പൊതുപരീക്ഷകളിൽ കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ ഗുണനിലവാര സർവെയിലും (മൂന്ന്,അഞ്ച്,എട്ട് ക്ലാസുകളിൽ) വയനാട് സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ്. പഠനാസൂത്രണവും പഠന ക്യാമ്പുകളും അധികസമയ ക്ലാസുകളും യൂണിറ്റ് പരീക്ഷകളും നടത്തി വിജയ ശതമാനം ഉയർത്താനുള്ള തീവ്രശ്രമങ്ങൾ സംസ്ഥാനത്താകെ നടക്കുമ്പോഴാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ കണക്ക് വയനാട്ടിൽ നിന്ന് പുറത്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |