തൃശൂർ: കഴിഞ്ഞ വർഷത്തേക്കാൾ അറുന്നൂറോളം പക്ഷികളെ ഈയാണ്ടിൽ കൂടുതലായി കണ്ടെത്തിയെങ്കിലും നാലുവർഷമായി ദേശാടനപക്ഷികളുടെ വരവ് കുറയുന്നതായി നീർപക്ഷി നിരീക്ഷണസർവേ. 2018ൽ 30,000 ലേറെ പക്ഷികളെ കണ്ടെത്തിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷം പകുതിയോളമായി കുറഞ്ഞു. പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, നീർത്തടങ്ങളിലെ മലിനീകരണം, റോഡ് കെട്ടിടനിർമ്മാണ, ഖനന പ്രവർത്തനം... തുടങ്ങി നിരവധി പ്രത്യാഘാതങ്ങൾ പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ പഠനം വേണമെന്നാണ് ആവശ്യം.
കാലാവസ്ഥാ മാറ്റം പക്ഷികളേയും വലിയ അളവിൽ സ്വാധീനിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. പക്ഷികൾ ഒരിടത്തും സ്ഥിരമായി നിലകൊള്ളാറില്ല. ഭക്ഷണം തേടിയാണ് ഈ സഞ്ചാരം. ദേശാടനപ്പക്ഷികൾ കൂടുകൂട്ടാറുമില്ല. കഴിഞ്ഞവർഷങ്ങളിൽ വടക്കേച്ചിറയിൽ അപൂർവ്വ ഇനം പക്ഷികളെ കണ്ടെത്തിയിരുന്നെങ്കിലും ബോട്ടിംഗും മറ്റും തുടങ്ങിയതോടെ പക്ഷികൾ കുറഞ്ഞെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ അഭിപ്രായം. കഴിഞ്ഞദിവസം ഏഷ്യൻ വാട്ടർബേഡ് സെൻസസിന്റെ ഭാഗമായി തൃശൂർ - പൊന്നാനി കോൾനിലങ്ങളിൽ നീർപ്പക്ഷി സർവേ നടത്തിയിരുന്നു.
അടാട്ട്, മനക്കൊടി, ഏനാമാവ്, പുള്ള്, ആലപ്പാട്, പാലയ്ക്കൽ, പുല്ലഴി, തൊമ്മാന, കോന്തിപുലം മുരിയാട്, മാറഞ്ചേരി, ഉപ്പുങ്ങൽ പന്ത്രണ്ടോളം കോൾപ്രദേശങ്ങളിലായി നടന്ന സർവേയിൽ അപൂർവ്വ ഇനം പക്ഷികളെ നിരീക്ഷിക്കാനായെങ്കിലും പ്രതീക്ഷിച്ചതുപോലെ സാന്നിദ്ധ്യമുണ്ടായില്ല. കോൾ ബേഡേഴ്‌സ് കളക്ടീവിന്റെയും കേരള കാർഷിക സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സർവേയിൽ വിദ്യാർത്ഥികളും പരിസ്ഥിതിപ്രവർത്തകരും പങ്കെടുത്തിരുന്നു.
തുടർച്ചയായ 31 വർഷമാണ് കോൾപ്പാടത്തെ ജനകീയ പക്ഷി സർവേ നടത്തുന്നത്. കാലാവസ്ഥയിൽ വന്ന മാറ്റം എത്ര മാത്രം പക്ഷികളുടെ വരവിനെ സ്വാധീനിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.
ഡോ.പി.ഒ.നമീർ
സർവ് കോ ഓഡിനേറ്റർ
സർവേയിൽ കണ്ടെത്തിയത്
16,634 , ഇനങ്ങൾ: 61
കൂടുതൽ കാണാനായത് നീർക്കാക്ക, ചൂളാൻ എരണ്ട, ചിന്നമുണ്ടി, വരിഎരണ്ട, നീലക്കോഴി
മുൻ വർഷങ്ങളിൽ ഇങ്ങനെ
2018 33499
2019 27519
2020 22049
2021 15959
ശേഖരിച്ച വിവരം ലഭിക്കാൻ
ഇബേഡ് (www.ebird.org) എന്ന പോർട്ടൽ വഴി വെറ്റ്‌ലാൻഡ് ഇന്റർനാഷ്ണലിനും പക്ഷികളുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്നവർക്കും ലഭ്യമാകും.
പക്ഷിനിരീക്ഷകർ 60
സി.പി.സേതുമാധവൻ, ഷിനോ ജേക്കബ്ബ്, മനോജ് കരിങ്ങാമഠത്തിൽ, വിവേക് ചന്ദ്രൻ, ലതീഷ് ആർ. നാഥ്, കെ.സി രവീന്ദ്രൻ, മിനി ആന്റോ, ശ്രീകുമാർ ഗോവിന്ദൻകുട്ടി, സെസ്രുദ്ദീൻ, പ്രശാന്ത്, സുബിൻ മനക്കൊടി തുടങ്ങിയവരുടെ നേത്വത്വത്തിൽ അറുപതോളം പക്ഷിനിരീക്ഷകർ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |