ന്യൂഡൽഹി: രണ്ടുദിവസം കൊണ്ട് ഓഹരിവിപണിയിൽ ഇന്ത്യൻ നിക്ഷേപകർക്ക് നഷ്ടമായത് 5.15 ലക്ഷം കോടി രൂപ. സെൻസെക്സ് 1400 പോയിന്റോളം ഇടിഞ്ഞ് വീണ്ടും 60000 ത്തിന് താഴെ വന്നതാണ് തിരിച്ചടിക്ക് ഒരു കാരണം.
തിങ്കളാഴ്ച 61385.48 പോയിന്റിലാണ് ബി.എസ്.ഇ വ്യാപാരം അവസാനിപ്പിച്ചത്. പിന്നീട് 1432 പോയിന്റിടിഞ്ഞു. ആഗോള തലത്തിൽ പണപ്പെരുപ്പം ഉയരുന്നതും വിപണിയെ കാര്യമായി സ്വാധീനിച്ചു.
ഇതിന് പുറമെ യു.എ.ഇയിലെ എണ്ണ ടാങ്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തോടെ ആഗോള തലത്തിലെ എണ്ണവില ഏഴുവർഷത്തെ ഉയർന്ന നിരക്കിലെത്തിയതും തിരിച്ചടിയായി. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ എണ്ണവില ബാരലിന് 100 ഡോളർ കണക്കുകൂട്ടുമെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ഗോൾഡ്മാൻ സാക്സ്.
ഇതിന് പുറമെ ഉക്രയിനെതിരെ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളും വിപണിയെ വരും ദിവസങ്ങളിൽ സ്വാധീനിച്ചേക്കും. ആഗോള തലത്തിലെ സൂചനകളെല്ലാം ഇന്ത്യൻ നിക്ഷേപകർക്ക് നിരാശ സമ്മാനിക്കുന്നതാണ്. അതിനാൽ വരും ദിവസങ്ങളിലും ഓയിൽ ആൻഡ് ഗ്യാസ് സെക്ടറിൽ ഓഹരി വില ഇടിയുമെന്നാണ് വിലയിരുത്തൽ.
അതേസമയം, കനത്ത വില്പന സമ്മർദത്തിൽ സൂചികകൾ ഇന്നലെയും നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. നിഫ്റ്റി 18,000ന് താഴെയെത്തി.സെൻസെക്‌സ് 656.04 പോയിന്റ് താഴ്ന്ന് 60,098.82ലും നിഫ്റ്റി 174.60 പോയിന്റ് നഷ്ടത്തിൽ 17,938.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |