കൊച്ചി: പാവപ്പെട്ടവരെ സഹായിക്കാൻ പണക്കാരനാകണമെന്നില്ല, അന്നന്നത്തെ അന്നത്തിനുവേണ്ടി അലയുന്നവനും അന്യന്റെ വേദന ലഘൂകരിക്കാനാകുമെന്ന് തെളിയിക്കുകയാണ് കടവന്ത്രയിലെ ഓട്ടോറിക്ഷ തൊഴിലാളി.
ആഴ്ചയിൽ ഒരു ദിവസത്തെ വരുമാനം കാൻസർ, വൃക്ക രോഗികൾക്കും കൊവിഡ് ബാധിതർക്കുമായി മാറ്റിവയ്ക്കുന്ന തൈക്കൂടം പള്ളിപ്പറമ്പിൽ ടി.എ. മാർട്ടിൻ (43) ആണ് മാനവസേവയിലൂടെ മാധവപൂജ ചെയ്യന്ന ഓട്ടോക്കാരൻ.
'കാൻസർ രോഗികളെയും ഡയാലിസിസിന് വിധേയരാകുന്നവരെയും സൗജന്യമായി ആശുപത്രിയിൽ എത്തിക്കും. മരുന്ന് വീട്ടിൽ എത്തിച്ചുകൊടുക്കും. കൊവിഡ് ബാധിതർക്ക് മരുന്നും പച്ചക്കറിയും പലവ്യജ്ഞനങ്ങളും സൗജന്യമായി വീട്ടിലെത്തിക്കും.' എന്നെഴുതിയ ഫ്ലക്സ് ബോർഡ് ഓട്ടോറിക്ഷയുടെ അകത്തും പിൻഭാഗത്തും പ്രദർശിപ്പിച്ചിട്ടുണ്ട്.
വാഗ്ദാനവുമായി നിരത്തിലിറങ്ങി രണ്ട് മാസത്തിനിടെ രണ്ടുപേർ മാത്രമാണ് സഹായം അഭ്യർത്ഥിച്ചത്. അതിൽ പനമ്പള്ളി നഗറിലുള്ള ഒരാളെ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും ആശുപത്രിയിൽ കൊണ്ടുപോകുന്നുണ്ട്. രണ്ടാമത്തെ അപേക്ഷ കുമ്പളങ്ങിയിൽ നിന്നാണ്. കിടപ്പുരോഗിയായ വൃദ്ധയ്ക്ക് മരുന്ന് വാങ്ങിക്കൊടുക്കണമെന്നാണ് ആവശ്യം. അടുത്തദിവസം അതും പരിഗണിക്കും.
കടവന്ത്ര ഗിരിധർ ആശുപത്രി ജംഗ്ഷനിലാണ് മാർട്ടിൻ ഓട്ടോറിക്ഷ ഓടിക്കുന്നത്. ജംഗ്ഷനിൽ ലോട്ടറി വ്യാപാരവുമുണ്ട്. ലോട്ടറി വില്പനയ്ക്ക്ശേഷം ഓട്ടോറിക്ഷയും ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. ഇരുമേഖലയിലും വരുമാനം കുറഞ്ഞതോടെ ലോട്ടറിക്കടയിൽ ഒരാളെ നിയോഗിച്ച് മുഴുവൻ സമയവും ഓട്ടോറിക്ഷ ഓടിക്കുകയാണ്. വീട്ടുചിലവ്, വീടിന്റെ വായ്പ തിരിച്ചടവ്, മക്കളുടെ വിദ്യാഭ്യാസം എല്ലാംകൂടി ദിവസം 1000 രൂപയെങ്കിലും വേണം. പലദിവസങ്ങളിലും അത് കിട്ടാറില്ല. എങ്കിലും ഞായറാഴ്ചകളിൽ ഓട്ടോറിക്ഷയിൽ നിന്നുള്ള വരുമാനത്തിൽ ഇന്ധനച്ചെലവ് കഴിച്ച് മുഴുവൻതുകയും ജീവകാരുണ്യത്തിന് വേണ്ടി മാറ്റിവയ്ക്കുകയാണ്. സഹായഹസ്തം കൂടുതൽ വിപുലീകരിക്കുന്നതിന് സഹപ്രവർത്തകരായ 15 പേരെ ഉൾപ്പെടുത്തി ഒരു ചാരിറ്റബിൾ സൊസൈറ്റി രജിസ്റ്റർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും മാർട്ടിൻ പറഞ്ഞു.
ഭാര്യ കൊച്ചുത്രേസ്യ കേരളത്തിന് പുറത്തുള്ളവർക്ക് വീട്ടിലിരുന്ന ഓൺലൈനിൽ മലയാളം പഠിപ്പിക്കുന്ന അദ്ധ്യാപികയാണ്. മക്കൾ: വിദ്യാർത്ഥികളായ ഗോഡ്വിൻ (10ാം ക്ലാസ്), ഇമ്മാനുവൽ (6ാം ക്സാസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |