പള്ളുരുത്തി: വഞ്ചിനിറയെ മീനുകൾ സ്വപ്‌നംകണ്ട് കടലിലേക്ക് പോകുന്നവർ തിരിച്ചെത്തുന്നത് നിരാശയുടെ ഓളങ്ങളിൽ. കടലിൽ മീൻ കണികാണാനില്ലെന്ന് മത്സ്യബന്ധനത്തിന് പോകുന്നവർ പറയുന്നു. കിട്ടുന്നവയ്ക്കാകട്ടെ ഒട്ടും വിലയുമില്ല.
ഇന്നലെ ചെല്ലാനം ഹാർബറിലെത്തിയ വഞ്ചിക്കാർക്ക് വൻതോതിൽ 'വട്ടച്ചാള" എന്ന കോക്കാൻ ചാളയാണ് ലഭിച്ചത്. ഇതിന് അവർക്ക് ലഭിച്ച വിലയാകട്ടെ കിലോയ്ക്ക് വെറും 14 രൂപ. ഇത് കച്ചവടത്തിനായി വാങ്ങുന്നവർ വില്പന നടത്തുന്നത് പക്ഷേ കിലോയ്ക്ക് 100-120 രൂപയ്ക്കാണ്.
ഒരു വള്ളത്തിൽ കുറഞ്ഞത് 15 പേരാണ് പുറംകടലിൽ പോകുന്നത്. ഒരാൾക്ക് 500 രൂപ പോലും വരുമാനം ലഭിക്കാത്ത സ്ഥിതിയാണിപ്പോൾ. കഴിഞ്ഞദിവസം സൂചിക്കൊഴുവ കിലോയ്ക്ക് 19 രൂപയ്ക്കാണ് വിറ്റുപോയത്. നല്ല ചാളയും അയലയും കടലിൽ നിന്ന് കിട്ടുന്നില്ല. കടലിലെ ആവാസവ്യവസ്ഥയിലെ വ്യതിയാനവും കനത്ത ചൂടുംമൂലം മീനുകൾ അടുത്തമേഖലയിലേക്ക് പോകുന്നതാണ് തിരിച്ചടി.
മീൻക്ഷാമം മൂലം ചെല്ലാനം, തോപ്പുംപടി, മുരിക്കുംപാടം, വൈപ്പിൻ ഹാർബറുകൾ പൂർണതോതിൽ സജീവമല്ല. കടലിൽ നിന്നുള്ള ചെമ്മീനുകളും കുറവാണ്. ഈ സ്ഥിതി തുടർന്നാൽ മറ്റു തൊഴിൽമേഖലകളിലേക്ക് കളംമാറേണ്ട സ്ഥിതിയാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |