പയ്യന്നൂർ(കണ്ണൂർ): കെ.റെയിലിന്റെ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് പയ്യന്നൂർ നഗരസഭയിലെ 22ാം വാർഡായ കണ്ടങ്കാളിയിൽ ഇന്നലെ തുടക്കമായി.പദ്ധതിക്കായി പൊളിച്ചുനീക്കേണ്ടുന്ന വീടുകളിലാണ് സർവേ നടത്തുന്ന കോട്ടയം ആസ്ഥാനമായ കേരള വളണ്ടിയർ ഹെൽത്ത് സർവീസിന്റെ കോ ഓർഡിനേറ്റർ സാജു ഇട്ടിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ആദ്യദിനം എത്തിയത്.
കണ്ടങ്കാളിയിലെ കെ.വിലാസിനി,ഇ.പത്മിനി, ഇ.ദേവി, ടി.സുരേഷ്,വി.രാജൻ തുടങ്ങി പത്തുകുടുംബങ്ങളുടെ വീടുകളാണ് സിൽവർ ലൈൻ വന്നാൽ ഇവിടെ നഷ്ടപ്പെടുന്നത്. ജനിച്ചുവളർന്ന ഇടം നഷ്ടപ്പെടുന്നതിൽ സങ്കടമുണ്ടെങ്കിലും നാടിന്റെ പുരോഗതിയ്ക്കായി പദ്ധതിയെ എതിർക്കുന്നില്ലെന്നായിരുന്നു വീടുകൾ നഷ്ടപ്പെടുന്ന വീട്ടുകാർ സർവേ സംഘത്തോട് പറഞ്ഞത്. എന്നാൽ പരമാവധി നഷ്ടപരിഹാരം നൽകണം. ഒൻപതു വീടുകൾ പൂർണമായും ഒരു വീട് പാതിയുമാണ് ലൈൻ നഷ്ടമാകുന്നത്. റെയിലിന് വേണ്ടി കുറച്ചുസ്ഥലം മാത്രം വിട്ടുകൊടുക്കാനാകില്ല. സ്ഥലം മൊത്തത്തിൽ ഏറ്റെടുക്കണമെന്ന നിർദ്ദേശവും ആദ്യദിനത്തിൽ സർവേ സംഘത്തിന് മുന്നിലെത്തി.കണ്ടങ്കാളി 22ാം വാർഡ് കൗൺസിലർ കെ.ബാലനിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു.
സർവേ സംഘം ഇന്നും കണ്ടങ്കാളിയിൽ തുടരും. ലൈൻ കടന്നുപോകേണ്ടുന്ന വയലുകളുടേയും മറ്റും ഉടമസ്ഥരെയാണ് ഇന്ന് കാണുന്നത്. പദ്ധതി വരുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചറിയുകയും പ്രശ്നങ്ങൾ കേൾക്കുകയുമാണ് സർവേയുടെ ആദ്യഘട്ടത്തിൽ നടക്കുനനത്. 17 പേജുള്ള ചോദ്യാവലിയാണ് സർവേ സംഘം ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.കണ്ണൂർ ജില്ലയിൽ മാത്രം കെ.റെയിൽ കടന്നുപോകുന്ന 61. 7 കിലോ മീറ്റർ ദൈർഘ്യത്തിൽ 23 വില്ലേജുകളിലായി 108ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വീടുകളിൽ സർവ്വേ നടത്തിയും ജനപ്രതിനിധികളെ കണ്ട് വിവരങ്ങൾ ശേഖരിച്ചും ഉള്ള റിപ്പോർട്ട് 100 ദിവസത്തിനകം സമർപ്പിക്കാനാണ് ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |