അങ്കമാലി: കെ. റെയിൽ പദ്ധതിക്കെതിരെ പാറക്കടവിൽ ജനരോഷമിളകി. പാറക്കടവ് പഞ്ചായത്തിൽ സ്ഥാപിച്ച 15 കല്ലിൽ ഒരെണ്ണമൊഴികെ എല്ലാം നീക്കംചെയ്തു. കെ. റെയിൽ വിരുദ്ധസമിതി, കോൺഗ്രസ്, ബി.ജെ.പി, എസ്.യു.സി ഐ, വെൽഫെയർപാർട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബുധനാഴ്ച രാവിലെ നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് പിന്മാറിയിരുന്നു. വ്യാഴാഴ്ച രാവിലെ പൊലീസ് സന്നാഹവുമായി എത്തിയാണ് കല്ലുകൾ സ്ഥാപിച്ചത്. ഇവർ മടങ്ങിയതോടെ കെ. റെയിൽ വിരുദ്ധസമിതി പ്രവർത്തകർ പത്തിലേറെ കല്ലുകൾ പിഴുതെടുത്ത്
അന്നുരാത്രിതന്നെ എളവൂരിലെ രണ്ട് പള്ളികൾക്കുമുന്നിലും പുളിയനം കവലയിലും കൊണ്ടിട്ടു. തുടർന്ന് റീത്തും വെച്ചു.
ഇന്നലെ രാവിലെ തൃവേണി ജംഗ്ഷനിൽനിന്ന് കെ. റെയിൽ വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മുദ്രാവാക്യവുമായി കല്ലിട്ട പാടശേഖരത്തിലെത്തി രണ്ടുകല്ലുകൾ കൂടി പിഴുതെറിഞ്ഞു.
കെ. റെയിൽ വിരുദ്ധസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സമിതി നേതാക്കളായ എം.ബി. ബാബുരാജ്, സി.കെ. ശിവദാസൻ, എസ്. രാജീവൻ (എസ്.യു.സി.ഐ), ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. നാരായണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എൻ .മനോജ്, സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, ജില്ലാ കൗൺസിൽ അംഗം രാജൻ മുട്ടിനകം തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കുചേർന്നു.
പൊതുമുതൽ നീക്കം ചെയ്തതിനെതിരെ പൊലീസ് പ്രതിഷേധക്കാർക്കെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |