പത്തനംതിട്ട : ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ചികിത്സാകേന്ദ്രങ്ങൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങൾ തയാറാകുന്നില്ല. സാമ്പത്തിക ബാദ്ധ്യത കാരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിട്ടുനിൽക്കുന്നത്.
ജില്ലയിൽ പെരുനാട്, പന്തളം എന്നിവിടങ്ങളിലെ സി.എസ്.എൽ.ടി.സികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കൊവിഡ് ബ്രിഗേഡിയർമാരെ പിൻവലിച്ചതോടെ ചികിത്സാകേന്ദ്രങ്ങൾ മുമ്പോട്ട് കൊണ്ടുപോകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു.
സാമ്പത്തിക ബാദ്ധ്യതയായതോടെ സി.എസ്.എൽ.ടി.സി, സി.എഫ്.എൽ.ടി.സി, ഡി.സി.സികളുടെ നടത്തിപ്പ് ചുമതലയിൽ നിന്നു ഇവർ പിന്മാറി. പത്തനംതിട്ട നഗരസഭയിലടക്കം ജില്ലയിൽ അഞ്ച് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളെങ്കിലും ആരംഭിക്കണമെന്ന നിർദേശം കഴിഞ്ഞദിവസം ചേർന്ന തദ്ദേശസ്ഥാപന അദ്ധ്യക്ഷരുടെ യോഗത്തിലുണ്ടായി. എന്നാൽ സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി നഗരസഭകൾ അടക്കം പിൻമാറുകയായിരുന്നു.
നിലവിൽ പെരുനാട് സി.എസ്.എൽ.ടി.സിയുടെ പ്രവർത്തനത്തിൽ പെരുനാട് ഗ്രാമപഞ്ചായത്തിന് ഒരുകോടിയിലധികം രൂപ ചെലവായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
കൊവിഡിന്റെ രണ്ടാംഘട്ടത്തിലാണ് ജില്ലയിൽ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഫണ്ട് ചെലവഴിച്ചാണ് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്.
സർക്കാരിൽ നിന്നു ചെറിയൊരു വിഹിതവും ജില്ലാപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയുമാണ് ആകെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചത്.
മൂന്നാംഘട്ട വ്യാപനത്തിൽ കൂടുതൽ രോഗികളും ഹോം ക്വാറന്റൈനിലാണ്. ജില്ലയിൽ കൊവിഡ് ചികിത്സയുള്ള സർക്കാർ ആശുപത്രികളിലെ കിടക്കകളിൽ ഭൂരിഭാഗവും രോഗികളുണ്ട്.
" 2 കോടി രൂപ ജില്ലാപഞ്ചായത്ത് ചികിത്സാകേന്ദ്രങ്ങൾക്കായി മുടക്കിയിട്ടുണ്ട്. ഓക്സിജൻ പ്ലാന്റും മരുന്ന് വിതരണം അടക്കം ഇതിൽപ്പെടും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഒന്നരവർഷത്തെ ചികിത്സാകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാദ്ധ്യതയായിട്ടുണ്ട്. കൊവിഡ് ബ്രിഗേഡിയർ അടക്കമുള്ളവർക്ക് കേന്ദ്ര സർക്കാർ നൽകിയിരുന്ന വിഹതം വെട്ടിക്കുറച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് ഇത് മുഴുവൻ വഹിക്കാനും ആകില്ല. തദ്ദേശ സ്ഥാപനങ്ങൾ നിലവിൽ വലിയ കടത്തിലാണ്. പഞ്ചായത്തുകൾ ബുദ്ധിമുട്ടുകൾ അറിയിച്ചിട്ടുണ്ട്.
ഓമല്ലൂർ ശങ്കരൻ
(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |