ഹരിപ്പാട് : തീരദേശത്തിന്റെ വികസന പ്രതീക്ഷകൾ വാനോളമുയർത്തി വലിയഴീക്കൽ പാലം മാർച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കായംകുളം അഴിമുഖത്തിന് കുറുകെ ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആഴീക്കലിനെയും ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചിട്ടുളളത്. 140കോടി രൂപയാണ് നിർമാണ ചിലവ്. പാലത്തിൽ വാഹനങ്ങൾ ഉപയോഗിച്ചുളള അവസാനഘട്ട ഭാര പരിശോധനയും പൂർത്തിയാക്കി.
ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നപ്പോൾ രമേശ് ചെന്നിത്തലയാണ് ഇരുകരകളെയും ബന്ധിപ്പിച്ച് പാലം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. വർദ്ധിച്ചു വരുന്ന ഗതാഗതാവശ്യങ്ങൾ പരിഹരിക്കുന്നതിനായി തീരദേശ ഹൈവേയെന്ന സ്വപ്നം സാക്ഷാത്കരിക്കുകയെന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. ഒപ്പം, വിനോദ സഞ്ചാര സാദ്ധ്യതകളും മുന്നിൽ കണ്ടിരുന്നു. ചെല്ലാനം മുതൽ നീണ്ടകര വരെയുള്ള തീരദേശ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ ചവറ നിയോജക മണ്ഡലത്തിൽ ഒരു പാലം കൂടി നിർമ്മിക്കുന്നതിനുള്ള ആലോചനയും അന്ന് നടത്തിയിരുന്നു. 2016-ഫെബ്രുവരി 27-ന് രമേശ് ചെന്നിത്തലയാണ് പാലത്തിന് തറക്കല്ലിട്ടത്.
പീന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ജി. സുധാകരന്റെ പ്രവർത്തനത്തിലൂടെ പാലം നിർമ്മാണത്തിന് വേഗം കൂടി. തീരദേശ ഹൈവേ എന്ന ലക്ഷ്യം മുൻനിർത്തി പാലം യാഥാർത്ഥ്യമാക്കാൻ വലിയ പരിശ്രമമാണ് മന്ത്രിയെന്ന നിലയിൽ ജി.സുധാകരൻ നടത്തിയത്. പാലം നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കാനും കഴിഞ്ഞു.
ആകർഷണമായി ആർച്ചുകൾ
1.കാൽനട പാതയുൾപ്പെടെ പാലത്തിന് 13.20മീറ്റർ വീതി
2. പാലത്തിന് ആകെ 29സ്പാനുകളുണ്ട്
3. മദ്ധ്യഭാഗത്തുളള മൂന്നു ബോസ്ട്രിംഗ് ആർച്ചുകൾ പ്രധാന ആകർഷണം
4. ഈ ആർച്ചുകൾക്ക് 110മീറ്റർ വീതം നീളം വരും
5. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയതാണിത്
6. പാലത്തിൽ ആകെ 125എൽ.ഇ.ഡി വിളക്കുകളുണ്ട്
വലിയഴീക്കൽ പാലം
നിർമ്മാണ ചിലവ് : ₹140കോടി
പാലത്തിന്റെ നീളം : 981മീറ്റർ
അനുബന്ധ റോഡുൾപ്പെടെ ആകെ നീളം : 1211മീറ്റർ
ടൂറിസം വികസനത്തിന് വഴിതെളിയും
തീരദേശത്തിന്റെ ടൂറിസം വികസനത്തിന് പുതിയ പ്രതീക്ഷകർ നൽകുന്നതാണ് വലിയഴീക്കൽ പാലം. വലിയഴീക്കൽ ലൈറ്റ് ഹൗസ് പാലത്തിനോട് ചേർന്നായതിനാൽ വിനോദ സഞ്ചാരത്തിനു വലിയ സാദ്ധ്യതകളാണുള്ളത്. കടലിന്റെ ഭംഗി ആസ്വദിച്ചുള്ള യാത്രയും പാലം തുറന്നു നൽകുന്നതിലൂടെ സാദ്ധ്യമാകും. കടലിനു അഭിമുഖമായുളള അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റേതുപോലെ ഇന്റർനാഷണൽ ഓറഞ്ചു നിറമാണ് വലിയഴീക്കൽ പാലത്തിനും നൽകിയിരിക്കുന്നത്. മൂടൽ മഞ്ഞുളളപ്പോൾ പോലും ദൂരക്കാഴ്ച ലഭിക്കുമെന്നതാണ് ഇന്റർനാഷണൽ ഓറഞ്ചു നിറത്തിന്റെ പ്രത്യേകത. വശങ്ങളിലെ വരികൾക്കും മറ്റും ഐവറി നിറവും ഉപയോഗിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് പാലത്തിൽ പ്രത്യേക അലങ്കാര വിളക്കു സംവിധാനം ഏർപ്പെടുത്തുന്നതിനും ഉദ്ദേശ്യമുണ്ട്. ഇതിനായി ടൂറിസം വകുപ്പ് മൂന്നു കോടി രൂപയുടെ നിർദേശം സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |