# പരീക്ഷണമായി ജില്ലയിൽ മൂന്നിടത്ത്
കോഴിക്കോട്: ലെവൽക്രോസ് ഗേറ്റുകളിൽ കുരുങ്ങി ഇനി വിയർക്കേണ്ട. വലിച്ചടയ്ക്കാനും തുറക്കാനും കഴിയുന്ന ഗേറ്റ് കോഴിക്കോട്ടുമെത്തി. ജില്ലയിൽ പി.ടി ഉഷ റോഡിലെ നാലാം ഗേറ്റ്, പൂക്കാട്, പൊയിൽക്കാവ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ വലിച്ചടക്കാവുന്ന (ഓക്സിലറി) ഗേറ്റുകൾ റെയിൽവേ സ്ഥാപിച്ചിരിക്കുന്നത്. വാഹനം ഇടിച്ചും സാങ്കേതിക കാരണത്താലും ഗേറ്റ് തകരാറിലാവുമ്പോൾ റോഡ്- റെയിൽ ഗതാഗതം തടസപ്പെടുന്നത് ഒഴിവാക്കാനാണ് ഓക്സിലറി ഗേറ്റുകൾ സ്ഥാപിക്കുന്നത്. നിലവിലെ ഗേറ്റ് തകരാറിലാവുന്ന സമയത്ത് ട്രെയിൻ ഗതാഗതം സുഖമമാക്കാൻ റോഡിലെ വാഹനങ്ങൾ തടഞ്ഞുനിർത്താൻ ഇരുമ്പുകൊണ്ടുള്ള സുരക്ഷാ ചങ്ങലയും സ്റ്റോപ്പ് ബോർഡുകളുമാണ് ഉപയോഗിക്കുന്നത്. ഇത് ലളിതമാണെങ്കിലും ലെവൽക്രോസ് ഗേറ്റും സിഗ്നലുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ട്രെയിൻ കടത്തിവിടുന്നതിനുള്ള നടപടിക്രമങ്ങൾ സമയം എടുക്കുന്നവയാണ്. ലവൽ ക്രോസിംഗുകൾ അടച്ചാൽ ട്രെയിനിന് കടന്നുപോകാനുള്ള പച്ച സിഗ്നൽ ലഭിക്കും. ലെവൽക്രോസ് ഗെയിറ്റിന്റെ പ്രവർത്തനം നിലച്ചാൽ, ഗേറ്റിനോടനുബന്ധിച്ച് ട്രെയിൻ ഗതാഗതത്തിനായി നൽകിയിരിക്കുന്ന സിഗ്നലിന്റെ പ്രവർത്തനവും നിലയ്ക്കും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വണ്ടി നിശ്ചിത സിഗ്നലുകൾക്ക് മുമ്പായി നിർത്തി ഗേറ്റ് കീപ്പർ നൽകുന്ന കൊടിയടയാളത്തിനോ ലൈറ്റ് സിഗ്നലിനോ അനുസരിച്ച് വണ്ടി വേഗം കുറച്ച് ലെവൽക്രോസ് വഴി കടന്നുപോകുന്നതാണു രീതി. സ്റ്റേഷനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ഗെയിറ്റുകളിലാണെങ്കിൽ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ട്രയിനുകളെ തിരിച്ചുവിട്ടെന്ന് ഉറപ്പു വരുത്തിയശേഷമേ ട്രെയിനുകളെ കടത്തിവിടാൻ കഴിയൂ. 15 മുതൽ 20 മിനിറ്റ് വരെ നീളുന്ന ഈ പ്രക്രിയ റോഡ് യാത്രക്കാരെ അലോസരപ്പെടുത്താറുണ്ട്. ഗേറ്റ് കീപ്പർക്ക് അനായാസം വലിച്ചടയ്ക്കാവുന്നതും എന്നാൽ സിഗ്നൽ സംവിധാനങ്ങളുമായി ഇണക്കിയതുമായ ഓക്സിലറി ഗേറ്റുകൾ ഇത്തരം സന്ദർഭങ്ങളിൽ ഏറെ പ്രയോജനപ്പെടും. വലിച്ചടക്കാവുന്ന ഗെയിറ്റുകൾ സ്ഥാപിക്കുന്ന പദ്ധതി പാലക്കാട് ഡിവിഷനിൽ ആദ്യമായി നടപ്പാക്കിയത് കഞ്ചിക്കോടാണ്. ഇത് വിജയകരമായതോടെയാണ് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |