നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് കീഴിൽ 23 കരാർ കമ്പനികളിലെ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കേരള സിവിൽ ഏവിയേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) അറിയിച്ചു.
കരാർ കാലാവധി കഴിഞ്ഞ് നാലുവർഷമായിട്ടും പ്രളയത്തിന്റെയും കൊവിഡിന്റെയും മറവിൽ കരാർ പുതുക്കാൻ കമ്പനികൾ തയ്യാറായിട്ടില്ല. തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുകയും ചെയ്യുന്നു. വിമാനസർവീസ് സാധാരണ നിലയിലായിട്ടും തൊഴിലാളികളെ തിരിച്ചെടുക്കുന്നില്ല. സിയാൽ നൽകുന്ന പ്രതിവർഷ ശമ്പള വർദ്ധന തൊഴിലാളികൾക്ക് നൽകാതെ കരാർകമ്പനികൾ തട്ടിയെടുക്കുകയാണ്. തൊഴിലാളി വിരുദ്ധ നടപടികളെ സംഘടനാപരമായും നിയമപരമായും നേരിടും. നിയമപരമായി തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂലങ്ങൾ നൽകുന്നില്ലെന്നും യൂണിയൻ ആരോപിച്ചു. അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായി സമര പ്രഖ്യാപന കൺവെൻഷൻ 22ന് നെടുമ്പാശേരിയിൽ ചേരും.
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെകട്ടറി ജീമോൻ കയ്യാല അദ്ധ്യക്ഷത വഹിച്ചു. ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, സീനാ ശശി, സുവർണ ഗോപി, ഉമാദാസൻ, ഉഷാ ബോബൻ, ഷീജാ, രമ, സിനിപോൾ ആന്റു, രാജൻ, ഗീതാബാബു, സുജിതാ കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |