തൃശൂർ: ചാലക്കുടി കോർമലയിലും വടക്കാഞ്ചേരി, മച്ചാട് റേഞ്ചിലുമെല്ലാം കാട്ടുതീ ഭീതി പടർത്തുമ്പോൾ, വനമേഖലയിലെ യൂക്കാലിപ്റ്റസ് അടക്കമുള്ള പ്‌ളാന്റേഷനുകൾ എരിതീയിൽ എണ്ണയാകുമെന്ന ആശങ്ക ശക്തം. സംസ്ഥാനത്തെ മിക്ക കാടുകളിലും യൂക്കാലിപ്റ്റസിന്റെ സാന്നിദ്ധ്യമുണ്ട്. എണ്ണയുടെ സാന്നിദ്ധ്യമുള്ള മരമായതിനാൽ യൂക്കാലിപ്റ്റസ് പച്ചയ്ക്ക് പോലും കത്തും. മറ്റ് മരങ്ങളിലേക്കും ഉടനെ തീപടർത്തും.
മൂന്നാർ വന്യജീവി ഡിവിഷനിലെ ഷോല നാഷണൽ പാർക്കിൽപെട്ട കുറിഞ്ഞിമല സാംഗ്ച്വറിയിൽ 2016-17 വർഷത്തിൽ എട്ടിടങ്ങളിലായി 180 ഹെക്ടർ വനത്തിലാണ് തീ പടർന്നത്. യൂക്കാലിപ്റ്റസിന്റെ സാന്നിദ്ധ്യമുള്ള പ്‌ളാന്റേഷനുകളാണ് ആ പ്രദേശങ്ങളെന്ന് അന്നത്തെ വനം മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
വനത്തിനകത്ത് ഒരു കാലത്ത് പേപ്പർ നിമ്മാണത്തിനും മറ്റ് വാണിജ്യാവശ്യങ്ങൾക്കുമായി സർക്കാർ തന്നെ വച്ചു പിടിപ്പിച്ച അക്കേഷ്യയും യൂക്കാലിപ്റ്റസുമെല്ലാം സ്വാഭാവിക വനങ്ങളുടെ വളർച്ചയ്ക്കും ജലസംഭരണത്തിനും വലിയ തടസമായെന്ന് മന്ത്രി തന്നെ സമ്മതിച്ചിരുന്നു. യൂക്കാലിപ്റ്റസിന്റെ നാടായ ആസ്‌ട്രേലിയയിൽ കഴിഞ്ഞവർഷം ദിവസങ്ങൾ നീണ്ട കാട്ടുതീയിൽ നിരവധി കാടുകളാണ് നശിച്ചത്. ഈ വലിയമരങ്ങളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന എണ്ണ തീകത്തുന്നതിന് ആക്കം കൂട്ടി. കൊടുംചൂടും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് ഇത്തവണ തൃശൂർ അടക്കമുള്ള ജില്ലകളിൽ. ഉച്ചയ്ക്ക് ശേഷമുള്ള വരണ്ട കാറ്റും ചൂടുപിടിച്ച് മുകളിലേക്ക് ഉയരുന്ന ചെറുചുഴലികളും വഴിയാത്രക്കാരെ ഉൾപ്പെടെ വലയ്ക്കുന്നുണ്ട്. ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന പുനലൂരിനും പാലക്കാടിനും ഒപ്പം തൃശൂരുമുണ്ട്.
കത്തിയമർന്നതിന് കണക്കില്ല...
മനുഷ്യനിർമ്മിതമാണ് ഭൂരിഭാഗം കാട്ടുതീയും. ഇതിൽ നാമാവശേഷമാകുന്ന ജന്തുസസ്യജാലങ്ങളുടെ കൃത്യമായ കണക്കോ യഥാർത്ഥ വിവരങ്ങളോ വനംവകുപ്പിന് പോലും ലഭ്യമല്ല. നൂറ്റാണ്ടുകളാൽ രൂപപ്പെട്ട കാട്ടിലെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് നാമാവശേഷമാകുന്നത്. രണ്ട് വർഷം മുമ്പാണ് ദേശമംഗലം കൊറ്റമ്പത്തൂർ വനമേഖലയിൽ മൂന്ന് വനപാലകരുടെ ജീവൻ കാട്ടുതീ കവർന്നത്. റെക്കാഡ് കടന്ന് മഴ പെയ്തിട്ടും പ്രളയക്കെടുതികളാൽ വലഞ്ഞിട്ടും ഫെബ്രുവരി പാതിമുതൽ കടുത്ത ചൂടിലും തീപിടിത്തത്തിലേക്കും നീങ്ങുന്നത് പരിസ്ഥിതി വിരുദ്ധമായ നടപടികളുടെ ഭാഗമാണെന്ന് ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുന്നുണ്ട്.
ജാഗ്രത വേണം
മലയോര മേഖലയിലെ റബർ തോട്ടങ്ങളിലും തരിശായ പാടങ്ങളിലും തീ പടരാനുള്ള സാദ്ധ്യത ഏറെ.
തോട്ടങ്ങളിൽ ഇലകൾ വീണ് കരിഞ്ഞുണങ്ങി കിടക്കുന്നതിനാൽ വേഗത്തിൽ തീ പടരും.
കാട്ടുതീ പ്രതിരോധത്തിന് വനം, ഫയർഫോഴ്‌സ്, റവന്യൂ, പൊലീസ് വകുപ്പുകളുടെ ഏകോപനം വേണം
തീ പിടിത്തത്തിന് സാദ്ധ്യതയുണ്ടെങ്കിൽ പുല്ലും കുറ്റിച്ചെടികളും നീക്കി ഫയർലൈൻ ഒരുക്കണം
തൃശൂർ ഡിവിഷൻ
നിയോഗിക്കപ്പെട്ട താത്കാലിക വാച്ചർമാർ: 200
നിയന്ത്രണമാർഗങ്ങൾ: കാറ്റുകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ബ്‌ളോവർ, നിയന്ത്രിതമായി കത്തിക്കൽ
കഴിഞ്ഞദിവസങ്ങളിൽ നിയന്ത്രണവിധേയമായ തീപിടിത്തങ്ങൾ: മച്ചാട്, വടക്കാഞ്ചേരി റേഞ്ചുകളിൽ മൂന്നെണ്ണം വീതം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |