പത്തനംതിട്ട : സ്ത്രീധന വിരുദ്ധ ജില്ലാതല ഉപദേശകസമിതി രൂപീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുവരെ ഒരു കമ്മിറ്റി പോലും ജില്ലയിൽ നടന്നിട്ടില്ല. സ്ത്രീധന കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും വലിയ കണക്കുകളില്ലെന്നാണ് അധികൃതർ പറയുന്നത്.
ഉത്ര,വിസ്മയ കേസുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്ത്രീധന വിരുദ്ധ ജില്ലാതല ഉപദേശകസമിതി രൂപീകരിക്കുന്നത്. ജില്ലാ വനിതാശിശുവികസന ഓഫീസർമാരാണ് ജില്ലാ സ്ത്രീധനനിരോധന ഓഫീസർ. ഈ ഓഫീസർമാരിലാണ് പരാതി ലഭിക്കുക. എന്നാൽ പൊതുജനങ്ങൾക്ക് പലപ്പോഴും ഇതിനെക്കുറിച്ച് കൃത്യമായ അവബോധം ഇനിയും വന്നിട്ടില്ല. നിരവധി സ്ത്രീധന പീഡന പരാതികളും ആത്മഹത്യയും ജില്ലയിൽ ദിവസവും സംഭവിക്കുന്നുണ്ട്. വ്യക്തമായ ഒരു അവബോധം ഇന്നും കുടുംബങ്ങളിൽ സ്ത്രീധനത്തെക്കുറിച്ച് വന്നിട്ടില്ല. 2021 നവംബർ 6ന് ആണ് സ്ത്രീധനവിരുദ്ധ ജില്ലാതല ഉപദേശക സമിതികൾ നിലവിൽ വന്നത്. സ്ത്രീധന വിരുദ്ധ ജില്ലാതല ഉപദേശകസമിതിയും സ്ത്രീധനനിരോധന ഓഫീസർമാരും ചേർന്ന് പോകാത്തതാണ് ഉപദേശക സമിതിയുടെ പ്രവർത്തനത്തിന് തടസമാകുന്നത്.
ബോധവൽക്കരണം നടന്നിട്ടില്ല
സ്ത്രീധന കേസിൽ എവിടെ എപ്പോൾ പരാതിപ്പെടണമെന്ന് പൊതുജനങ്ങളിൽ പലർക്കും ഇതുവരെ അറിയില്ല. സ്ത്രീധനം എന്ന പേരിൽ എന്തുവാങ്ങിയാലും പരാതിപ്പെടാം. ജില്ലാ സ്ത്രീധന നിരോധന ഓഫീസർമാർക്കാണ് പരാതി നൽകേണ്ടത്. പൊലീസ് സ്റ്റേഷനിലും ബന്ധപ്പെട്ട ഓർഗനൈസേഷനിലും പരാതി അറിയിക്കാം. ഓഫീസർ റിപ്പോർട്ട് അതാത് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നൽകണം.
കോടതിക്ക് അറിവ് കിട്ടിയാൽ തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയും. സമിതിയുമായി ചേർന്ന് ഇതുവരെ ബോധവൽക്കരണം പോലുള്ള പരിപാടികൾ ജില്ലയിൽ നടത്തിയിട്ടില്ലെന്നാണ്
അധികൃതർ പറയുന്നത്.
8 പരാതികൾ
ജില്ലയിൽ 2021 ഓഗസ്റ്റ് മുതൽ എട്ടു പരാതികൾ ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്ക് ലഭിച്ചു. അവയിൽ 6 എണ്ണത്തിൽ നടപടികൾ സ്വീകരിച്ചു. 2 പരാതികളുടെ ഹിയറിംഗ് നടക്കാനുണ്ട്.
1961 ലെ സ്ത്രീധന നിരോധനനിയമം കൂടുതൽ ഫലപ്രദമാക്കാൻ കേരള സ്ത്രീനിരോധന ചട്ടങ്ങൾ 2021 പ്രകാരം എല്ലാ ജില്ലകളിലും സ്ത്രീധന വിരുദ്ധ ജില്ലാ തല ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്.
സർക്കാരിന്റെ സ്ത്രീധന വിരുദ്ധയജ്ഞത്തിന്റെ ഗുഡ് വിൽ അംബാസഡർ സിനിമാതാരം ടൊവിനോ തോമസാണ്.
ജില്ലയിൽ സ്ത്രീധന വിരുദ്ധ ജില്ലാതല ഉപദേശക സമിതിയിൽ നാല് അംഗങ്ങളാണുള്ളത് സംസ്ഥാന സർക്കാരാണ് സമിതി രൂപീകരിക്കുന്നത്. ജില്ലയിലെ സാമൂഹ്യ ഇടപെടലുകൾ നടത്തുന്നവർ, അഭിഭാഷകർ എന്നിങ്ങനെയുള്ളവരെയാണ് അംഗങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
അഞ്ച് വർഷമാണ് ഇവരുടെ കാലാവധി. ജില്ലയിൽ സമിതി ഇതുവരെ ഒരുകേസും ഏറ്റെടുത്തിട്ടില്ല.
സംസ്ഥാനത്ത് സ്ത്രീധന മരണം :
കഴിഞ്ഞ 10 വർഷം : 208
സ്ത്രീധന പരാതികളും പ്രശ്നങ്ങളും അന്വേഷിക്കാൻ :
ആർ. നിശാന്തിനി
(സ്റ്റേറ്റ് നോഡൽ ഒാഫീസർ) : ഫോൺ : 9497999955
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |