ആറളം :ആറളം വൈൽഡ്ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ മൂന്നു ദിവസമായി നടത്തിവന്ന പക്ഷി സർവേയിൽ 176 പക്ഷിജാതികളടക്കം മൊത്തം 240 പക്ഷികളുടെ സാന്നിദ്ധ്യം കണ്ടെത്തി. മുമ്പു കണ്ടിട്ടില്ലാത്ത കഷണ്ടിത്തലയൻ കൊക്ക് ഉൾപ്പെടെയാണിത്. ഇനിയും നിരവധി പേർ വിരുന്നിനെത്തുമെന്നാണ് പക്ഷി നിരീക്ഷകരുടെ കണക്കുകൂട്ടൽ.
കേരളത്തിനകത്തും പുറത്തുമായി 55 പക്ഷി നിരീക്ഷകർ സർവേയിൽ പങ്കെടുത്തു.ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ പത്തു സ്ഥലങ്ങളിൽ പത്തു ഗ്രൂപ്പായി പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്തായിരുന്നു സർവേ.
സങ്കേതത്തിലെ ജീവനക്കാരും വാച്ചർമാരും പക്ഷി നിരീക്ഷകർക്കു വേണ്ട പിന്തുണ നൽകി. ഇന്നലെ ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അവലോകനത്തിൽ നിരീക്ഷക സംഘങ്ങൾ അവരുടെ വനാനുഭവങ്ങൾ പങ്കുവച്ചു.
വയനാട് വെറ്ററിനറി കോളജ് ലക്ചറർ ഡോ. റോഷ് നാഥ് രമേഷിന്റെ നേതൃത്വത്തിൽ സർവേ റിപ്പോർട്ട് തയാറാക്കി.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനു കായലോടൻ, പക്ഷി നിരീക്ഷകരായ സി.ശശികുമാർ, ഡോ റോഷ്നാഥ് രമേഷ്, സത്യൻ മേപ്പയൂർ എന്നിവർ സർവേ വിവരങ്ങൾ വിശദീകരിച്ചു.
ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ, അസി. വാർഡൻ എൻ.അനിൽകുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രദീപൻ കാരായി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് ഡിവിഷൻ വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ കെ.വി. ഉത്തമനായിരുന്നു സർവേയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഇന്ത്യയിൽത്തന്നെ ആറളം വന്യജീവി സങ്കേതത്തിൽ മാത്രമാണ് തുടർച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തിൽ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്.കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന ഇരുപത്തൊന്നാമത് പക്ഷി സർവേ അവസാനിച്ചപ്പോൾ വിവിധ പക്ഷികളുടെ സാന്നിദ്ധ്യമുള്ളതായി വ്യക്തമായി.
വി.സന്തോഷ് കുമാർ,
ആറളം വൈൽഡ് ലൈഫ് വാർഡൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |