നാദാപുരം /കിനാലൂർ: വളയത്തും കിനാലൂരിലുമുണ്ടായ വൻ തീപിടിത്തത്തിൽ 11 ഏക്കറോളം കൃഷിത്തോട്ടം കത്തിനശിച്ചു. വളയം നിരവുമ്മലിലെ മൂന്ന് ഏക്കറോളം വരുന്ന കശുമാവിൻ തോട്ടത്തിലും കിനാലൂർ എസ്റ്റേറ്റിനുള്ളിൽ കൈതച്ചാൽ ഭാഗത്തുമാണ് തീപിടിത്തമുണ്ടായത്. വളയം നിരവുമ്മലിൽ സൂപ്പി, അബ്ബാസ് എന്നിവരുടെ തോട്ടത്തിലെ അടിക്കാടുകൾക്കാണ് തീപിടിച്ചത്. ചേലക്കാട് നിന്നെത്തിയ അഗ്നിശമന സേന മണിക്കൂറുകളോളം പരിശ്രമിച്ച് തീയണച്ചു.
കിനാലൂർ എസ്റ്റേറ്റിനുള്ളിൽ കൈതച്ചാൽ ഭാഗത്ത് എട്ട് ഏക്കറോളം സ്ഥലത്തെ അടിക്കാടിനാണ് ആദ്യം തീപിടിച്ചത്. നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. രണ്ടു മാസത്തിനിടെ മൂന്നാമതാണ് ഇവിടെ തീപിടിത്തമുണ്ടാകുന്നത്. ചൂട് കൂടിയതോടെ ഇടക്കിടെ തീപിടിത്തമുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഫയർഫോഴ്‌സ് ജീവനക്കാരായ ജയപ്രകാശ്, വിജയൻ ,സനൽ, സുജിത്ത് എന്നിവരാണ് തീ അണയ്ക്കാൻ നേതൃത്വം നൽകിയത്.
വേനൽച്ചൂടിൽ കുറ്റിച്ചെടികൾ ഉണങ്ങി കരിഞ്ഞതോടെ മലയോര മേഖലകളിൽ തീപിടിത്തം പതിവായിരിക്കുകയാണ്. കശുമാവിൻ തോട്ടങ്ങളിലും, റബർ തോട്ടങ്ങളിലുമാണ് കൂടുതലായും തീപിടിത്തം ഉണ്ടാകുന്നത് . വേനലിൽ തോട്ടങ്ങളിലെ ചപ്പുചവറുകൾക്ക് തീ ഇടുന്നതാണ് തീ പടരാൻ കാരണമാകുന്നതെന്ന് അഗ്നിശമന സേന പറഞ്ഞു. ഒരാഴ്ച്ചയ്ക്കുള്ളിൽ അഞ്ചോളം തീപിടിത്തങ്ങളാണ് മലയോര മേഖലകളിൽ ഉണ്ടായത്. അതെസമയം മലമുകളിലും വാഹനങ്ങൾ എത്താൻ കഴിയാത്ത പ്രദേശങ്ങളിലും ഉണ്ടാകുന്ന തീപിടുത്തം രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കുകയാണ്. വേനൽ കനത്തതോടെ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതും സേനയെ വലയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |