ചങ്ങനാശേരി: വർഷങ്ങൾക്ക് മുൻപ് മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കലിനിടെ നടന്നതുപോലെ യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു ഇന്നലെ മാടപ്പള്ളിയിൽ. കെ-റെയിലിന് കല്ലിടാനെത്തിയ വാഹനം തടഞ്ഞുകൊണ്ട് സ്ത്രീകളും കുട്ടികളും ഒരുപോലെ സമരരംഗത്തിറങ്ങി. സമരത്തെ അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.
മുണ്ടുകുഴിയിൽ കെ റെയിലിന് കല്ലിടാൻ വാഹനമെത്തുമ്പോഴേയ്ക്കും തടയാനായി സ്ത്രീകളടക്കമുള്ള വൻ ജനാവലിയുണ്ടായിരുന്നു. നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുദ്രാവാക്യം വിളികളുമായി വാഹനത്തിന് മുന്നിൽ സമരക്കാർ നിലയുറപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ച പുരുഷ പൊലീസുകാർ സാമാന്യ മര്യാദ കാട്ടിയില്ല. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ എത്തിയതോടെ പ്രായമായ സ്ത്രീകളടക്കം കൈയിൽ മണ്ണെണ്ണക്കുപ്പികളുമായി നിലയുറപ്പിച്ചു. ഉച്ചയോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥ. രക്ഷിതാക്കളെ കൺമുന്നിൽ വലിച്ചിഴയ്ക്കുന്നത് കണ്ട് കുട്ടികൾ പേടിച്ചരണ്ടു. എങ്ങും മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികൾ. കാര്യങ്ങളറിഞ്ഞ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നേതാക്കളും പ്രവർത്തകരുമെത്തി. തുടർന്നാണ് സ്ത്രീകളേയും നേതാക്കൻമാരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുൻപിലേയ്ക്ക് വ്യാപിച്ചു. പരിസരം സമരക്കാരക്കൊണ്ട് നിറഞ്ഞു. മൂന്ന് മണിക്കൂറിലേറെ നടത്തിയ സമരത്തിനൊടുവിലാണ് അറസ്റ്റിലായവരെ വിട്ടയയ്ക്കാൻ തീരുമാനമായത്.
'' വീടിന് പിന്നിലാണ് കല്ലിടുന്നതെന്നാണ് പൊലീസ് പറഞ്ഞത്. സമാധാനപരമായി വീടിന് വാതിൽക്കൽ സമരം ചെയ്ത എന്നെയും സഹപ്രവർത്തകരേയും ഡിവൈ.എസ്.പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ അക്രമിക്കുകയായിരുന്നു. നിലത്തൂടെ വലിച്ചിഴച്ചു. എന്റെ കുഞ്ഞിനെ ചൈൽഡ് ലൈനിലാക്കാനാണ് ശ്രീകുമാർ പറഞ്ഞത് ''
ജിജി ഫിലിപ്പ് ,സമരസമിതി
'' പൊലീസുകാർക്കെതിരെ നടപടിയെടുക്കണം. ജനങ്ങളെ തല്ലിച്ചതച്ച് കെ റെയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നവർ പശ്ചിമബംഗാളിലെ നന്ദിഗ്രാം , സിങ്കൂർ സമരം മറക്കരുത്''
സജി മഞ്ഞക്കടമ്പിൽ, യു.ഡി.എഫ് കൺവീനർ
'' പൊലീസിനോട് പിൻമാറണമെന്ന് പലതവണ അഭ്യർത്ഥിച്ചതാണ്. അത് കൂട്ടാക്കാതെ മനപ്പൂർവം സംഘർഷമുണ്ടാക്കുകയായിരുന്നു''
- ബി.രാധാകൃഷ്ണ മേനോൻ, ബി.ജെ.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |