തിരുവനന്തപുരം: കടുത്ത പ്രതിഷേധം കാരണം സിൽവർലൈനിന്റെ സാമൂഹ്യാഘാത പഠനത്തിനായുള്ള കല്ലിടൽ മിക്ക ജില്ലകളിലും ഇന്നലെ താത്കാലികമായി നിറുത്തി. എന്നാൽ കല്ലിടൽ നിറുത്തിയിട്ടില്ലെന്നും സർവേ നടപടികളുമായി മുന്നോട്ട് പോവുമെന്നും കെ-റെയിൽ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി, പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. കല്ലുകൾ പിഴുതുമാറ്റുന്നതിലൂടെ സാമ്പത്തിക നഷ്ടമുണ്ടാവുന്നുണ്ട്. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയിലും ആശങ്കയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കല്ലിടൽ താത്കാലികമായി നിറുത്തിയതെന്നാണ് വിവരം.
അതിനിടെ, സാമൂഹ്യാഘാത പഠനം പൂർത്തിയാക്കാൻ സ്വകാര്യ ഏജൻസി കെ-റെയിലിനോട് കൂടുതൽ സമയം തേടി. പ്രതിഷേധം കാരണം കല്ലിടൽ വൈകുന്നതിനാലാണിത്. കല്ലിടൽ അറുപത് ശതമാനം പൂർത്തിയായ കണ്ണൂരിൽ സാമൂഹ്യാഘാത പഠനം തുടങ്ങിയിട്ടുണ്ട്. 100ദിവസത്തിനകം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും ഈ സമയത്തിനകം പഠനം തീരില്ലെന്നാണ് ഏജൻസി അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിൽ പഠനം നടത്തുന്നത് കേരള വോളന്ററി ഹെൽത്ത് സർവീസ് എന്ന ഏജൻസിയാണ്. ഇതുവരെ 185 കിലോമീറ്ററിൽ മാത്രമാണ് കല്ലിടൽ പൂർത്തിയായത്. കൂടുതൽ കാസർകോടാണ്-42.6 കിലോമീറ്റർ. പത്തനംതിട്ടയിൽ ഒരു കല്ലുപോലും ഇടാനായിട്ടില്ല. അതേസമയം, കടുത്ത പ്രതിഷേധമുള്ള സ്ഥലങ്ങൾ ഒഴിവാക്കി ബാക്കിയെല്ലായിടത്തും കല്ലിട്ട് സാമൂഹ്യാഘാത പഠനം തുടങ്ങാനാണ് കെ-റെയിൽ തീരുമാനം. ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ച്, വിവിധ ചർച്ചകൾക്ക് ശേഷമാണ് ആവശ്യമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്തേണ്ടത്. ഭൂമിയേറ്റെടുക്കലിന് അന്തിമ വിജ്ഞാപനമിറക്കുന്നതും ഇതിനു ശേഷമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |