തൃശൂർ: വെള്ളിയാഴ്ച രാവിലെ 11.24ന് അയ്യന്തോൾ സിവിൽ സ്‌റ്റേഷനിലെ മൂന്നാം നിലയിൽ നിന്ന് വലിയൊരു ശബ്ദവും പുകയും ഉയർന്നു. മിനിറ്റുകൾക്കകം ഫയർ എൻജിനുകൾ ഹോൺ മുഴക്കി ചീറിപ്പാഞ്ഞെത്തി, പിറകെ പൊലീസ് ജീപ്പുകളും. മൂന്നാം നിലയിലെ സർവേ സൂപ്രണ്ടിന്റെ ഓഫീസിലായിരുന്നു തീപിടിത്തം. പുക ഉയരുന്നുണ്ട്. ദുരന്തനിവാരണ വിഭാഗം നടത്തിയ മോക് ഡ്രിൽ മാത്രമാണ് ഇതെന്നും ആർക്കും പരിക്കില്ലെന്നും അറിഞ്ഞപ്പോൾ ഓടിക്കൂടിയവർക്ക് ആശ്വാസം.
അവിചാരിതമായ ദുരന്തങ്ങളെ എങ്ങനെ നേരിടുമെന്നതിന് ഉദാഹരണമായിരുന്നു ദുരന്തനിവാരണ സമിതിയുടെ മോക് ഡ്രിൽ. ആദ്യമെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ തുടങ്ങി. ഫയർ എൻജിനുകൾ വെള്ളം ചീറ്റി തീയണച്ചു. മെഡിക്കൽ ടീമും ആംബുലൻസുകളും പാഞ്ഞെത്തി. കെട്ടിടത്തിൽ ഏണി ചാരിവച്ച് അഗ്‌നിശമന സേനാംഗങ്ങളും സിവിൽ ഡിഫൻസ് വളണ്ടിയർമാരും തീപിടിച്ച മുറിയിലെത്തി. മൂന്നാം നിലയിൽ നിന്നും കയറും സ്‌ട്രച്ചറും ഉപയോഗിച്ച് ആളുകളെ താഴെയിറക്കി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് മെഡിക്കൽ ടീം പ്രാഥമിക ശ്രൂശ്രൂഷ നൽകി. സ്‌ട്രച്ചറിൽ കിടത്തി ആംബുലൻസിൽ ആശുപത്രികളിലേക്ക് കൊണ്ടുപോയി. പൊലീസും അഗ്‌നിശമനസേനയും ആളുകളെയും വാഹനങ്ങളെയും സ്ഥലത്തു നിന്നും മാറ്റുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന മോക് ഡ്രിൽ 11.52ന് വിജയകരമായി പൂർത്തിയാക്കി.
കളക്ടർ ഹരിത വി. കുമാർ ഏകോപിപ്പിച്ചു. ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ഐ.ജെ. മധുസൂദനൻ, ഹുസൂർ ശിരസ്തദാർ പ്രാൺസിംഗ്, ജില്ലാ ഫയർ ആൻഡ് സേഫ്ടി ഓഫീസർ അരുൺ ഭാസ്‌കർ എന്നിവർ നേതൃത്വം നൽകി. സിവിൽ സ്‌റ്റേഷനിലെ ഓരോ നിലകളിലും നോഡൽ ഓഫീസർമാരെയും രണ്ട് ഒബ്‌സർവർമാരെയും നിയോഗിച്ചിരുന്നു.
തുടർന്നു നടന്ന അവലോകന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസഥർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |