കേരളത്തിലെ ആദ്യ സൗരോർജ ക്രൂസ് കൊച്ചിയിൽ
കൊച്ചി: കേരളത്തിലെ ആദ്യ സോളാർ ക്രൂസ് ബോട്ട് കൊച്ചിക്ക് സ്വന്തമാകുന്നു. ജലഗതാഗത വകുപ്പാണ് ബോട്ട് കൊച്ചിയിലെത്തിക്കുന്നത്. ജൂണിൽ സർവീസ് ആരംഭിച്ചേക്കും. ടൂറിസത്തിന് ഉണർവേകുകയാണ് ബോട്ടിന്റെ ദൗത്യം.
ഇന്ധനം ലാഭിക്കാവുന്നതും മലിനീകരണം കുറയ്ക്കാവുന്നതുമാണ് സോളാർ ക്രൂസുകൾ. ബോട്ടിനുള്ളിൽ തന്നെ ടിക്കറ്റ് എടുക്കാം. സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകളേക്കാൾ കുറവായിരിക്കും നിരക്ക്. സ്വകാര്യ ബോട്ടുകൾക്ക് 300 രൂപയാണ് നിരക്ക്. വിവിധ പരിപാടികൾക്കും ബോട്ട് ബുക്ക് ചെയ്യാം. ബോട്ടിൽ കോൺഫറൻസ് ഹാളുമുണ്ടാകും. കുടുംബശ്രീയുടെ ഭക്ഷണം ബോട്ടിൽ വിതരണം ചെയ്യും.
₹2.5 കോടി
2.5 കോടി രൂപയോളമാണ് ബോട്ടിന്റെ നിർമ്മാണച്ചെലവ്. 12 നോട്ടിക്കൽ മൈൽ വേഗമുള്ള കട്ടമരം ബോട്ടുകളാണിവ. 78 സോളാർ പാനലുകൾ ഉണ്ടാകും. വേനൽക്കാലത്ത് സോളാർ ഉപയോഗിച്ചും മഴക്കാലത്ത് വൈദ്യുതിയിലും ഓടും. 40 കിലോവാട്ടിന്റെ ബാറ്ററിയുണ്ട്.
ബോട്ടിന് പേരിട്ടിട്ടില്ല. പാണാവള്ളി സെഞ്ച്വറി യാർഡിലാണ് നിർമ്മാണം. കളമശേരിയിലെ നവഗതി മറൈൻ ഡിസൈനിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് രൂപകല്പനയും നിർമ്മാണവും. ഫൈബറിലാണ് നിർമ്മാണം.
മൂന്ന് ട്രിപ്പുകൾ
പ്രതിദിനം മൂന്ന് ട്രിപ്പുകളുണ്ടാകും. എറണാകുളം- കൊച്ചി പോർട്ട് ട്രസ്റ്റ്- വെല്ലിംഗ്‌ടൺ ഐലൻഡ്- മട്ടാഞ്ചേരി- ഫോർട്ടുകൊച്ചി- കമാലക്കടവ്- വൈപ്പിൻ- വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനൽ- ബോൾഗാട്ടി-ഹൈക്കോടതി- മറൈൻഡ്രൈവ്- എറണാകുളം റൂട്ടിലാണ് സർവീസ്.
''എറണാകുളത്തെ ടൂറിസത്തിന് മുതൽക്കൂട്ടാകും സോളാർ ക്രൂസ് ബോട്ട്. ഇത് വിജയിച്ചാൽ സംസ്ഥാനത്ത് കൂടുതൽ സോളാർ ക്രൂസ് ബോട്ടുകൾ അവതരിപ്പിക്കും""
ഷാജി വി. നായർ,
ഡയറക്ടർ,
ജലഗതാഗത വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |