കോട്ടയം. വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്‌സിൽ മൂന്നു മാസത്തെ നവീകരണജോലികൾ പൂർത്തിയായി ന്യൂസ് പ്രിന്റ് ഉത്പാദനം ആരംഭിക്കുന്നു. 80 കോടി രൂപയോളം ചെലവഴിച്ച് പേപ്പർ മെഷീൻ പ്ലാന്റ്, പൾപ്പ് മില്ല്, ഡി ഇങ്കിംഗ് പ്ലാന്റ്, വേയ്സ്റ്റ് പേപ്പർ ഗോഡൗൺ, യൂട്ടിലിറ്റി പവർ പ്ലാന്റ്, പമ്പ് കെമിക്കൽ റിക്കവറി പ്ലാന്റ്, കെമിക്കൽ പൾപ്പിംഗ് പ്ലാന്റ്, മെക്കാനിക്കൽ പൾപ്പിംഗ് പ്ലാന്റ് എന്നിവയുടെ നവീകരണ ജോലികളാണ് പൂർത്തിയാക്കിയത്. ഡീഇങ്കിംഗ് പ്ലാന്റിന്റെ ട്രയൽ റണ്ണും വിജയകരമായി നടത്തി.
സാധാരണ പൾപ്പിനു പുറമേ റീസൈക്കിൾ ചെയ്ത പൾപ്പ് കൂടി ഉപയോഗിക്കുന്നതിനാൽ പുറത്തു നിന്നുള്ള പൾപ്പ് ഇല്ലെങ്കിലും ഫാക്ടറിക്ക് താത്ക്കാലികമായി പ്രവർത്തിക്കാനുള്ള സാഹചര്യമാകും. ആവശ്യമായ അസംസ്കൃത വസ്തുക്കൾ വെള്ളൂർ ന്യൂസ് പ്രിന്റിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽ നിന്നും സംസ്ഥാന വനം വകുപ്പിന്റെ തോട്ടത്തിൽ നിന്നും ഉറപ്പ് വരുത്തുന്നതിന് വ്യവസായ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ യോഗം ചേർന്നിരുന്നു.
മൂന്നു വർഷമായി പ്രവർത്തനം നിലച്ചും ആറു വർഷമായി അറ്റകുറ്റപ്പണികൾ നടത്താതെയും കിടന്നിരുന്ന വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനി കേന്ദ്രസർക്കാരിൽനിന്ന് ബാദ്ധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രൊഡക്‌സ് ലിമിറ്റഡാക്കി പുനസംഘടിപ്പിച്ച് കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
250 ഓളം കരാർ ജീവനക്കാർ.
കരാറടിസ്ഥാനത്തിൽ ഇതുവരെ 250 ഓളം ജീവനക്കാരെ നിയമിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മാനേജീരിയൽ കേഡറിൽ 40 പേരെയും നോൺ മാനേജീരിയൽ കേഡറിൽ 112 പേരെയും താത്ക്കാലികമായി നിയമിച്ചിരുന്നു.
കെ.പി.പി.എൽ സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ പറയുന്നു.
ഉക്രെയ്നിൽ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ പൾപ്പിന്റെ വില വൻ തോതിൽ വർദ്ധിച്ചു. യുദ്ധം അവസാനിച്ച് വില കുറയുംവരെ വിവിധ മില്ലുകളിൽ നിന്ന് പൾപ്പ് സംഭരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മൂന്ന് വർഷത്തിലേറെ പൂട്ടിക്കിടന്ന ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായിട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |