പത്തനംതിട്ട : പമ്പയുടെയും പടേനിയുടെയും നാട്ടിൽ വിരുന്നെത്തിയ കലാമാമാങ്കം കഴിഞ്ഞ് പ്രതിഭകൾ മടങ്ങിയത് സംതൃപ്തിയും സന്തോഷവും നിറഞ്ഞ മനസോടെ. അഭൂതപൂർവ്വമായ പങ്കാളിത്തം കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ യുവജനോത്സവത്തിന് കൊടിയിറങ്ങുമ്പോൾ പ്രതിഭകളുടെ മനസിൽ ബാക്കിയാകുന്നത് പത്തനംതിട്ട സമ്മാനിച്ച ഒരുക്കലും മറക്കാനാവാത്ത സ്നേഹവാത്സല്യങ്ങളുടെ അടയാളങ്ങളാണ്. വർഷങ്ങൾക്ക് ശേഷം പത്തനംതിട്ടയിൽ എത്തിയ മേളയിലെ ആരവങ്ങൾ എക്കാലവും വേറിട്ടുനിൽക്കും. കുടുംബസമേതമാണ് കാണികൾ ഒഴുകിയെത്തിയത്. നേടിയവരും നഷ്ടപ്പെട്ടവരും മേളയുടെ പൂമുഖത്ത് നിന്ന് യാത്ര പറയുമ്പോൾ മേളയെ ജനകീയമാക്കി മാറ്റാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് സംഘാടക സമിതി.
ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം രാഷ്ട്രീയ പാർട്ടികളും മറ്റുസംഘടനകളും
ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി നിർവഹിച്ചു. കലാപൂരം ഗംഭീരമാക്കാൻ ഓരോ സബ് കമ്മിറ്റികളും മത്സരിക്കുകയായിരുന്നു. ഏഴ് വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ പതിനായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. അഞ്ഞൂറോളം ഒഫീഷ്യലുകളെ കലോത്സവത്തിന്റെ നടത്തിപ്പിനായി നിയോഗിച്ചിരുന്നു. ഓരോ വേദിയും നിയന്ത്രിച്ചിരുന്നത് പത്തംഗങ്ങളടങ്ങുന്ന ടീമാണ്. അഞ്ഞൂറോളം പേരെ പ്രതീക്ഷിച്ചിരുന്ന ഭക്ഷണശാലയിൽ മിക്ക ദിവസങ്ങളിലും അതിന്റെ ഇരട്ടിപ്പേർക്ക് ഭക്ഷണം നൽകേണ്ടിവന്നിട്ടുണ്ട്. മത്സരങ്ങളുടെ സമയക്രമം പാലിക്കാൻ സംഘാടകർ ശ്രമിച്ചിരുന്നു. കോളേജിനും വേദികൾക്കും സമീപമുള്ള വീട്ടുകാർ മത്സരാർത്ഥികൾക്ക് വിശ്രമിക്കുന്നതിനും ചമയമിടുന്നതിനുമെല്ലാം സൗകര്യം ഒരുക്കി നൽകി. വിവിധ ജില്ലകളിൽ നിന്ന് എത്തിയവർ നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ചുട്ടിപ്പാറയും നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന മാക്കാംകുന്ന് പള്ളിയുമൊക്കെ സന്ദർശിച്ച് ചിത്രങ്ങളും വീഡിയോകളും പകർത്തിയാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |