തൃശൂർ: സർക്കാർ നട്ടുപിടിപ്പിച്ച അക്കേഷ്യയും യൂക്കാലിപ്റ്റസുമെല്ലാം മൃഗങ്ങളുടെ കാടിറക്കത്തിന് പ്രധാന കാരണമാകുമെന്ന് ശാസ്ത്രജ്ഞരും വനംവകുപ്പും അംഗീകരിക്കുമ്പോഴും എത്ര ഹെക്ടറിൽ പ്‌ളാന്റേഷനുണ്ടെന്ന് അറിയില്ലെന്ന് വിവരാവകാശരേഖ.
അനിമൽ ലീഗൽ ഫോഴ്‌സ് സമർപ്പിച്ച അപേക്ഷയിലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ 2020 നവംബറിൽ വ്യക്തമായ മറുപടി നൽകാഞ്ഞത്. ടെറിറ്റോറിയൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരിൽ നിന്ന് വിവരം ലഭിക്കുമെന്ന് അറിയിച്ചെങ്കിലും രണ്ട് വർഷമായി എവിടെ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്ന് അനിമൽ ലീഗൽ ഫോഴ്‌സ് പറയുന്നു.
ജൈവവൈവിദ്ധ്യമുണ്ടെങ്കിൽ കാട്ടാനയ്ക്കും പന്നിക്കും പുലിക്കുമെല്ലാം ഭക്ഷണം തേടി കാടിറങ്ങേണ്ടി വരില്ലെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. പ്‌ളാന്റേഷനുകൾ വ്യാപിച്ചതോടെ ജൈവവൈവിദ്ധ്യം തകർന്നു. 1970കളിലാണ് പ്‌ളാന്റേഷൻ തുടങ്ങിയത്. രണ്ട് പതിറ്റാണ്ട് കഴിയുമ്പോഴാണ് വന്യമൃഗശല്യം കൂടിയത്. കാട്ടാനയുടെയും പുലിയുടെയും ആക്രമണത്തിൽ നിരവധി ജീവനും നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരി ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
ഒരു വർഷത്തിനിടെ പാലപ്പിള്ളിയിലും കുണ്ടായിയിലും നാലുപേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. പ്‌ളാന്റേഷനുകൾ കൂടുതലുള്ള പാലക്കാട്, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മൃഗശല്യം രൂക്ഷമാകുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
സ്വാഭാവികവനം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും വനംവകുപ്പ് പ്‌ളാന്റേഷന്റെ കണക്ക് മന:പൂർവം തരാതിരിക്കുന്നത് വൻ വീഴ്ചകളും അഴിമതികളും പുറത്തുവരുമെന്നതിനാലാണെന്നും വനംവകുപ്പിൽ നിന്ന് വിരമിച്ച മുൻ സി.സി.എഫ് ചൂണ്ടിക്കാട്ടി. പ്‌ളാന്റേഷനുകൾ വെട്ടിനിരത്തി സ്വാഭാവിക വനം സൃഷ്ടിക്കാൻ ശ്രമിക്കുന്നില്ലെന്നും പ്‌ളാന്റേഷനുകളുടെ കണക്ക് മൂടിവെച്ച് വകുപ്പ് ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പച്ചയ്ക്ക് കത്തും
സംസ്ഥാനത്തെ മിക്ക കാടുകളിലും യൂക്കാലിപ്റ്റസുണ്ട്. എണ്ണയുടെ സാന്നിദ്ധ്യമുള്ളതിനാൽ യൂക്കാലിപ്റ്റസ് പച്ചയ്ക്ക് കത്തും. മറ്റ് മരങ്ങളിലേക്കും ഉടനെ തീപടർത്തും. മൂന്നാർ വന്യജീവി ഡിവിഷനിലെ ഷോല നാഷണൽ പാർക്കിൽപെട്ട കുറിഞ്ഞിമല സാംഗ്ച്വറിയിൽ 2016-17 വർഷത്തിൽ എട്ടിടങ്ങളിലായി 180 ഹെക്ടർ വനത്തിലാണ് തീ പടർന്നത്. യൂക്കാലിപ്റ്റസിന്റെ സാന്നിദ്ധ്യമുള്ള പ്‌ളാന്റേഷനുകളാണ് ആ പ്രദേശങ്ങളെന്ന് അന്നത്തെ വനംമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. രണ്ട് വർഷം മുമ്പ് ദേശമംഗലം കൊറ്റമ്പത്തൂർ വനമേഖലയിൽ മൂന്ന് വനപാലകരാണ് കാട്ടുതീയിൽ മരിച്ചത്. അവിടെയും പ്‌ളാന്റേഷനുകളുണ്ട്. ഈയിടെയായി തീപിടിത്തം കൂടുതലുണ്ടാകുന്ന അതിരിപ്പിള്ളിയിലും പ്‌ളാന്റേഷനുകളേറെയാണ്.
പ്‌ളാന്റേഷനുകൾ കൂടുതലുള്ള വനങ്ങളോട് ചേർന്നാണ് വന്യമൃഗശല്യം കൂടുതൽ. കാട്ടുതീയും വ്യാപകമാകുന്നുണ്ട്. വെള്ളം കൂടുതൽ വലിച്ചെടുക്കുന്നതിനാൽ കാട്ടിൽ വരൾച്ചയും രൂക്ഷമായി. മറ്റ് സസ്യജാലങ്ങൾ വളരാത്തതിനാൽ ജൈവവൈവിദ്ധ്യം തകരാറിലായി.
ഏഞ്ജൽസ് നായർ
ജനറൽ സെക്രട്ടറി
അനിമൽ ലീഗൽ ഫോഴ്‌സ് ഇന്റഗ്രേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |