കോഴിക്കോട്: തെരുവുവിളക്കുകളെ ചൊല്ലിയുള്ള ആക്ഷേപം ഇനി കോർപ്പറേഷന് അധികം കേൾക്കേണ്ടി വരില്ല. നഗരത്തിലെ തെരുവുവിളക്കുകളെല്ലാം എൽ.ഇ.ഡിയായി. തെരുവുവിളക്കുകളുടെ അറ്റകുറ്റപണി വർഷങ്ങളായി കോർപ്പറേഷന് വലിയ തലവേദനയായിരുന്നു. വൈദ്യുതി ചാർജിനും അറ്റകുറ്റപണികൾക്കുമായി മാസത്തിൽ കെ.എസ്.ഇ.ബിയ്ക്ക് നൽകുന്ന 54 ലക്ഷം രൂപയുടെ ബാദ്ധ്യത വേറെയും.
2019ലാണ് കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കിയോണിക്സ്) തെരുവുവിളക്കുകൾ എൽ.ഇ.ഡിയാക്കാൻ കരാർ നൽകിയത്. 10 വർഷത്തേക്കായിരുന്നു കരാർ. 39600 ലൈറ്റുകൾ സ്ഥാപിക്കണമെന്നായിരുന്നു വ്യവസ്ഥ. മാസം 47.5 ലക്ഷം രൂപ നൽകും. കെ.എസ്.ഇ.ബി വഴി ആയിരുന്നെങ്കിൽ 70 ലക്ഷം രൂപ വരെ അടയ്ക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. അറ്റകുറ്റപണി നടത്തുന്നതും പുതിയവ സ്ഥാപിക്കുന്നതും കമ്പനിയുടെ ഉത്തരവാദിത്വമാണ്. ലൈറ്റുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നിശ്ചിത തുകയ്ക്ക് പുതിയവ സ്ഥാപിക്കണമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. നിലവിൽ 46,946 ലൈറ്റുകൾ നഗരത്തിൽ സ്ഥാപിച്ച് കഴിഞ്ഞു. അധികമായി 7346 ലൈറ്റുകളാണ് സ്ഥാപിച്ചത്.
സെൻട്രൽ കൺട്രോൾ മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ (സി.സി.എം.എസ്) എല്ലാ വിളക്കുകളുടെയും പ്രവർത്തനം മുഴുവൻ സമയവും നിരീക്ഷിക്കാൻ ഒരു കേന്ദ്രീകൃത നിയന്ത്രണ യൂണിറ്റിന് കഴിയും. ഏത് സെക്ഷനിലാണ് തകരാർ ഉള്ളതെന്ന് മനസിലാക്കി എളുപ്പത്തിൽ പരിഹരിക്കാൻ ഈ സംവിധാനം സഹായിക്കും. ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കൺട്രോളേഴ്സ് ( എ.എസ്.എൽ.സി) വഴി ഓട്ടോമാറ്റിക്കായി ഓഫ് ചെയ്യാനും ഓൺ ചെയ്യാനും സാധിക്കും. നഗരത്തിൽ പന്നിയങ്കര മേൽപാലവും മാവൂർ റോഡ് മേൽപാലവും മാത്രമാണ് ഇനി എൽ.ഇ.ഡിയിലേയ്ക്ക് മാറാനുള്ളത്. ഇവിടെ 180 ലൈറ്റുകൾ മാറ്റി സ്ഥാപിക്കണം. ഇത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. ലൈറ്റുകൾ സംബന്ധിച്ച പരാതികൾ 7736269529, 7736269528 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ അറിയിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |