SignIn
Kerala Kaumudi Online
Thursday, 19 September 2024 5.21 AM IST

കേരളത്തിന്റെ മണ്ണും മനവും കവർന്ന് ഫിലിപ്പിനോ മഴവിൽമരത്തിന്റെ മക്കൾ

Increase Font Size Decrease Font Size Print Page
ra

കൊച്ചി: പുറംതൊലിയിൽ സപ്തവർണ്ണങ്ങളൊളിപ്പിച്ച ഫിലിപ്പൈൻസ് സ്വദേശിയായ മഴവിൽമരത്തിന്റെ 3 സന്തതികൾ കേരളത്തിൽ അതിജീവനത്തിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കി. ലോകത്തിലെ ഏറ്റവും സുന്ദരവൃക്ഷം എന്നറിയപ്പെടുന്ന 'മഴവിൽമര'മാണ് (റെയിൻബോ ട്രീ) തൃശൂർ പീച്ചി വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസ്, വട്ടവട കാമ്പസ്, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ കോട്ടപ്പാറ എന്നിവിടങ്ങളിൽ യൗവ്വനയുക്തരായി തഴച്ചുവളരുന്നത്.

1997ലാണ് ഈ മരത്തിന്റെ വിത്ത് വിദേശത്തുനിന്നെത്തിച്ചത്. വനംവകുപ്പിന്റെ അരിപ്പയിലെ നഴ്സറിയിൽ മുളപ്പിച്ച് പലസ്ഥലങ്ങളിലും നട്ടെങ്കിലും കാലാവസ്ഥയും ഭൂപ്രകൃതിയുമായി പൊരുത്തപ്പെട്ട് അതിജീവിച്ചത് മൂന്ന് മരങ്ങൾ മാത്രം. യൂക്കാലിപ്റ്റസ് കുടുംബത്തിൽപ്പെട്ട മരത്തിന്റെ ശാസ്ത്രീയനാമം 'യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റ' എന്നാണ്. റെയിൻബോ യൂക്കാലിപ്റ്റസ് എന്നും അറിയപ്പെടും. പുറംതൊലി കൊഴിഞ്ഞുപോകുമ്പോഴാണ് തനിനിറം പ്രകടമാകുന്നത്. ആദ്യം പച്ച നിറത്തിലുള്ള പുറംതൊലിയാണ്. വളർച്ചയനുസരിച്ച് ചാരനിറം കലർന്ന് പ്രത്യേക വർണ്ണത്തിലാകും. കാലക്രമേണ പുറംതൊലി കൊഴിയുമ്പോൾ നീല, പർപ്പിൾ, ഓറഞ്ച്, മെറൂൺ, മഞ്ഞ, വയലറ്റ് നിറങ്ങൾ പ്രകടമാകും. സാധാരണ യൂക്കാലിപ്റ്റസ് മരങ്ങളിലെന്നപോലെ ഒരുവിധം വളർച്ചയെത്തിയ മരം എല്ലാസീസണിലും അല്പാല്പമായി പുറംതൊലി പൊഴിച്ചുകൊണ്ടിരിക്കും.

കേരളത്തിൽ ഈ മരം അതിജീവിച്ചെങ്കിലും ഫിലിപ്പൈൻസിലെ അപേക്ഷിച്ച് ദൃശ്യഭംഗി കുറവാണ്. പുറംതൊലിയിലെ നിറഭേദം സൂര്യപ്രകാശത്തിനനുസരിച്ച് മങ്ങിയും തെളിഞ്ഞുമാണ് ഇവിടെ കാണപ്പെടുന്നത്. എന്നാലും കേരളത്തിലെ വനവൃക്ഷങ്ങളിൽ തികച്ചും വ്യത്യസ്തനായ റെയിൻബോട്രീ ആളൊരു സായ്പ്പ് തന്നെ.

 കേരളത്തിൽ എത്തിയ വഴി

കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായിരുന്ന ഡോ. ജെ.കെ. ശർമ്മ, ഡോ. എം. ബാലസുബ്രഹ്മണ്യം, ഡോ. എം. മരിയ ഫ്ളോറൻസ് എന്നിവരുടെ നേതൃത്വത്തിലാണ് മഴവിൽമരത്തിന് കേരളത്തിൽ വിത്തുപാകിയത്. 1997 നവംബറിൽ വിത്തുപാകി മുളപ്പിച്ച തൈകൾ '98 ജൂണിൽ പറിച്ചുനട്ടു.

 ജന്മദേശം

ഫിലിപ്പൈൻസ്

'' മഴവിൽമരത്തിന്റെ ജന്മദേശം ഫിലിപ്പൈൻസ് ആണെങ്കിലും ഇന്തോനേഷ്യ, പപ്പുവ ന്യൂഗിനിയ എന്നിവിടങ്ങളിലെ മഴക്കാടുകളിലും കാണപ്പെടുന്നുണ്ട്. ഹവായ്, ടെക്‌സസ്, ലൂസിയാന, സതേൺ കാലിഫോർണിയ എന്നിവിടങ്ങളിൽ അലങ്കാര വൃക്ഷമായും വളർത്താറുണ്ട്. 250 അടിവരെ ഉയരത്തിൽ വളരും. പുറംതൊലിയുടെ നിറമാണ് ഏറ്റവും വലിയപ്രത്യേകത''.

ഡോ. സുജനപാൽ, കെ.എഫ്.ആർ.ഐ. പീച്ചി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, MAZHAVILLU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.