പത്തനംതിട്ട : വയോജനങ്ങൾ, വിവിധ രോഗങ്ങളാൽ അവശരായവർ, കിടപ്പുരോഗികൾ , പാരാ പ്ലീജിയാ രോഗികൾ , മാരക രോഗങ്ങൾ ബാധിച്ചവർ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളിൽപെടുന്ന അതി ദരിദ്രരും ഒറ്റപ്പെട്ടുപോയവർക്കും സഹായം എത്തിക്കുന്ന വാതിൽപടി സേവനം ജില്ലയിൽ വ്യാപകമാക്കും.
മസ്റ്ററിംഗ് , ലൈഫ് സർട്ടിഫിക്കറ്റ് ,സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായത്തിനുള്ള അപേക്ഷ ,ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടമെന്ന നിലയിൽ വാതിൽപടി സേവനമായി ലഭ്യമാക്കുന്നത് .
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , ആശാപ്രവർത്തകർ, അക്ഷയ പ്രവർത്തകർ, കുടുംബശ്രീ, ജനമൈത്രി പൊലീസ് , പൊലീസ് സേനാംഗങ്ങൾ തുടങ്ങി മുഴുവൻ സംവിധാനങ്ങളുടെയും സഹായം പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടത്തിപ്പ് .
പഞ്ചായത്തിലും നഗരസഭയിലും പദ്ധതി
ജില്ലയിൽ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും പദ്ധതി ഈ വർഷം നടപ്പിലാക്കും.
പരിശീലനങ്ങൾ എല്ലാം പൂർത്തീകരിച്ച ശേഷം ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് ചെയർമാനായും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉപാദ്ധ്യക്ഷനായും പഞ്ചായത്ത് സെക്രട്ടറി കൺവീനറായും ഐസിഡിഎസ് സൂപ്പർവൈസർ കോർഡിനേറ്ററായും 15 അംഗകമ്മിറ്റി രൂപീകരിക്കും.
പഞ്ചായത്തുകളിലെ എല്ലാ വാർഡിലും ബന്ധപ്പെട്ട മെമ്പർ ചെയർമാനായി 11 അംഗ കമ്മിറ്റി രൂപീകരിക്കും. സേവനാവകാശികളുടെ ലിസ്റ്റ് എടുക്കാനുള്ള സർവേ തുടർന്ന് സംഘടിപ്പിക്കും.
16നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് സന്നദ്ധ സേനയിൽ അംഗമാകാം. ഇതിനായി www.sannadhasena.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |