കൊച്ചി: അസംസ്‌കൃതവസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റവും പേപ്പർ ക്ഷാമവുംമൂലം അച്ചടി വ്യവസായം വൻപ്രതിസന്ധിയിൽ. അച്ചടി പേപ്പർ ദൗർലഭ്യമാണ് പ്രധാന തിരിച്ചടി. ഇന്ധനങ്ങൾക്കും അസംസ്‌കൃതവസ്തുക്കൾക്കും വില കൂടിയത് പേപ്പറിന്റെ വില വർദ്ധിക്കാനും കാരണമായി. അച്ചടിക്കൂലി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രസ് ഉടമകൾ.
പേപ്പറിന് വില ഇരട്ടിയായെങ്കിലും ആവശ്യത്തിന് ലഭിക്കുന്നില്ല. ഇതുമൂലം ഏറ്റെടുത്ത ജോലികൾ നിശ്ചിതസമയത്തിനകം പൂർത്തിയാക്കാനും പുതിയ ഓർഡറുകൾ സ്വീകരിക്കാനും കഴിയുന്നില്ലെന്ന് പ്രസ് ഉടമകൾ പറഞ്ഞു.
പഴയ പേപ്പറുകൾ പുനുരുത്പാദിപ്പിച്ച് നിർമ്മിക്കുന്ന പേപ്പറാണ് അച്ചടി വ്യവസായം കൂടുതലായി ഉപയോഗിക്കുന്നത്. ഉപയോഗിച്ച പേപ്പർ ശേഖരണം കൊവിഡ് കാലത്ത് കുറഞ്ഞു. പേപ്പർ നിർമ്മാണ കമ്പനികൾ കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ക്ഷാമത്തിന് കാരണമായി. പേപ്പറിന്റെ വിലവർദ്ധനയും ദൗർലഭ്യവും മൂലം വ്യവസായം അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് നീങ്ങുകയാണെന്ന് കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അച്ചടിക്ക് ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളുടെയും വില അമിതമായി വർദ്ധിച്ചു. അച്ചടിജോലികൾ ദീർഘകാല കരാർ വ്യവസ്ഥയിൽ ഏറ്റെടുത്ത പ്രസ് ഉടമകൾക്ക് ചെയ്തുകൊടുക്കാൻ പറ്റുന്നില്ല. വൻനഷ്ടമാണ് സംഭവിക്കുന്നത്.
കേരളത്തിലെ മൂവായിരത്തോളം പ്രസുകളെ ആശ്രയിച്ച് ജീവിക്കുന്ന ഉടമസ്ഥരും പതിനായിരക്കണക്കിന് ജോലിക്കാരും പ്രതിസന്ധിയിലാണ്. കൊവിഡ്കാല പ്രതിസന്ധിയും അച്ചടിമേഖലയെ രൂക്ഷമായി ബാധിച്ചിരുന്നു.
വില വർദ്ധന
(മെട്രിക് ടണ്ണിന്)
കോട്ടഡ് പേപ്പർ
2021 മാർച്ച് : 55,000 മുതൽ 60,000 രൂപ വരെ
2022 മാർച്ച് : 1,20,000 രൂപ
ക്രാഫ്റ്റ് പേപ്പർ, ബോർഡ്
2021 മാർച്ച് : 31,000 മുതൽ 37,000 രൂപവരെ
2022 മാർച്ച് 75,000 രൂപ
ന്യൂസ് പ്രിന്റ്
2021 മാർച്ച് : 37,000 രൂപ
2022 മാർച്ച് : 90,000 രൂപ
''അടച്ചുപൂട്ടൽ ഭീഷണിയും വൻനഷ്ടവും ഒഴിവാക്കാൻ അച്ചടിക്കൂലി വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ല""
ആർ.ഹരിദാസ്,
ജനറൽ സെക്രട്ടറി,
കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |