വൈത്തിരി: വയനാട് ചുരത്തിൽ പാറക്കല്ല് അടർന്നുവീണ് യുവാവ് മരിച്ച സംഭവത്തിൽ ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ദ്ധസംഘം പരിശോധന നടത്തി. ചുരം ആറാംവളവിലാണ് കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20) അപകടത്തിൽ മരിച്ചത്. അഭിനവ് സഞ്ചരിച്ച ബൈക്കിൽ പാറക്കല്ല് അടർന്നുവീഴുകയായിരുന്നു.
മഴ ഇല്ലാതിരുന്ന സമയത്ത് നടന്ന അപകടത്തിന് കാരണം അന്വേഷിക്കാനാണ് വിദഗ്ദ്ധസംഘം എത്തിയത്. ഭാരവാഹനങ്ങൾ നിയന്ത്രണമില്ലാതെ ചുരം കയറുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന ആക്ഷേപം വ്യാപകമാണ്. ചുരത്തിന് താങ്ങാനാവുന്നതിലും കൂടുതലാണ് ഇപ്പോഴത്തെ വാഹനപ്പെരുപ്പം.
മറ്റു ജില്ലകളിൽ നിന്ന് വയനാട്ടിലേക്ക് കരിങ്കൽ ഉൽപ്പന്നങ്ങൾ
കയറ്റി നിരവധി വാഹനങ്ങളാണ് എത്തുന്നത്. ഭാരവാഹനങ്ങൾ പാറക്കല്ല് അടർന്ന് വീഴുന്ന തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് വിദഗ്ദ്ധ പരിശോധനയിലൂടെ മാത്രമേ പറയാനാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കോഴിക്കോട്-കൊല്ലഗൽ ദേശീയപാത ആയതിനാൽ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരത്തിലൂടെ കടന്നു പോകുന്നത്. 2017ൽ ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ആഴ്ചകളോളം ഗതാഗത തടസ്സം നേരിട്ടിരുന്നു. ആംബുലൻസ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമായിരുന്നു കടത്തിവിട്ടിരുന്നത്. ഈ സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ചുരത്തിൽ ശ്രദ്ധയോടെ നടത്തണമെന്നാണ് വിദഗ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |