കൊല്ലം: വിജനമായ റബർ തോട്ടത്തിൽ നടന്ന അരുംകൊല നാടറിഞ്ഞത് ഞെട്ടലോടെ. ഇടത് കൈപ്പത്തി നഷ്ടപ്പെട്ട രതി നിലവിളിയോടെ റോഡിലേക്ക് ഓടിയെത്തിയപ്പോഴാണ് രമാവതിയെ ഭർത്താവ് രാജൻ കൊലപ്പെടുത്തിയ വിവരം നാട്ടുകാർ അറിയുന്നത്.
നിമിഷനേരംകൊണ്ടാണ് ഇടവഴികളിൽ കൂടി നാട്ടുകാർ റബർ തോട്ടത്തിലേക്ക് പാഞ്ഞെത്തിയത്. അപ്പോഴേക്കും രമാവതിയുടെ അവസാന ശ്വാസവും നിലച്ചിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് രാജൻ ഇവിടെ നിന്ന് ഓടി മറഞ്ഞത്. കൈപ്പത്തി നഷ്ടപ്പെട്ട് ചോരവാർന്നൊലിച്ച രതിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയശേഷമാണ് രാജനുവേണ്ടി നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയത്.
റബർ തോട്ടത്തിൽ തലങ്ങും വിലങ്ങും വെട്ടേറ്റ് മരിച്ച നിലയിലായിരുന്നു അപ്പോൾ രമാവതി. രാവിലെ ചിട്ടിപ്പണം നൽകാൻ അനിയത്തി രതിയെയും കൂട്ടി പോയശേഷം രമാവതി ഇതുവഴി മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കൊലപാതകം ആസൂത്രണം ചെയ്ത് രാജൻ കാത്തിരുന്നതാകാമെന്നാണ് പൊലീസിന്റെ അഭിപ്രായം.
രമാവതി അടുത്തെത്തിയപ്പോഴാണ് ഒപ്പം അനുജത്തിയുമുണ്ടെന്ന് രാജൻ മനസിലാക്കിയത്. മറഞ്ഞുനിന്ന രാജൻ കൊടുവാളുമായി ചാടിവീണ് രമാവതിയെ തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തി. തടയാൻ ശ്രമിക്കവെയാണ് രതിയുടെ ഇടത് കൈപ്പത്തി അറ്റുപോയത്. പിന്നെ രതി റോഡിലേക്ക് ഓടുകയായിരുന്നു. നിലവിളിച്ചാൽ കേൾക്കാൻ ആരുമില്ലാത്ത വിജനമായ പ്രദേശത്താണ് കൊലപാതകം നടന്നത്. അരുംകൊലയ്ക്ക് ശേഷം ഇവിടെ നിന്ന് ഓടിമറഞ്ഞ രാജനെ പിന്നീട് കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |