കോട്ടയം . ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് നാഗമ്പടം മുനിസിപ്പൽ പാർക്ക് മേയ് 3 ന് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം ആവേശത്തോടെ വരവേറ്റ് കുട്ടിക്കൂട്ടം. കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ പാർക്ക് രണ്ട് വർഷത്തെ ഇടവേളയക്ക് ശേഷമാണ് തുറന്ന് കൊടുക്കുന്നത്. ഇളവുകൾ പ്രഖ്യാപിച്ച് വിനോദസഞ്ചാര മേഖലകൾ തുറന്നുകൊടുത്തിട്ടും പാർക്ക് തുറക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാടുമൂടി കളിക്കോപ്പുകൾ അടക്കം തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലായിരുന്നു. തുറക്കുന്നതിന് മുന്നോടിയായി വൃത്തിയാക്കൽ, പ്ലംബിംഗ് ജോലികൾ തുടങ്ങിയവ ആരംഭിച്ചു.
അവധി ദിനങ്ങളും ,സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായും നഗരത്തിൽ എത്തുന്നവർക്ക് വലിയൊരാശ്വാസമായിരുന്നു പാർക്ക്. പി ആർ സോന നഗരസഭ അദ്ധ്യക്ഷയായിരുന്നപ്പോൾ കോടികൾ മുടക്കി പാർക്ക് നവീകരിച്ചിരുന്നു. 1.62 കോടി രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും, 45 ലക്ഷം രൂപയും നഗരസഭാ വിഹിതവും അടക്കം 2.07 കോടി രൂപ മുടക്കിയുമായിരുന്നു നവീകരണം. ആധുനികരീതിയിലുള്ള സ്ലൈഡുകൾ, ഏണിപ്പടികൾ, ഊഞ്ഞാലുകൾ എന്നിവയെല്ലാം സ്ഥാപിച്ചെങ്കിലും നശിച്ചു. പാർക്കിലെ മരങ്ങൾക്ക് ചുറ്റും തിട്ടകെട്ടിയും പുല്ലുകൾ പിടിപ്പിച്ച് പുൽത്തകിടി നിർമ്മിച്ചെങ്കിലും എല്ലാം പാഴായി.
തുറക്കണേൽ ഇനിയും വേണം ലക്ഷങ്ങൾ.
പുല്ലുവളർന്ന് കാടുപിടിച്ച നിലയിലായിരുന്ന പാർക്കിലെ കളിക്കോപ്പുകൾ വെയിലും മഴയുമേറ്റ് നാശോന്മുഖമായി. സിമന്റ് ബെഞ്ചുകൾ അടക്കം കാടുമൂടി. ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയാലേ ഇനി പഴയ പ്രതാപത്തിലേക്ക് എത്തൂ. ഒപ്പം കൂടുതൽ റൈഡുകളും ഒരുക്കേണ്ടി വരും.
നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറയുന്നു.
പുതുവർഷത്തിൽ പാർക്ക് തുറന്ന് കൊടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നീണ്ടു പോകുകയായിരുന്നു. റൈഡുകളുടെ അറ്റകുറ്റപ്പണികൾ, പെയിന്റിംഗ്, മറ്റ് ജോലികൾ എന്നിവ പാർക്ക് തുറന്നു നൽകിയതിന് ശേഷം പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |