തിരുവനന്തപുരം: ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാദ്ധ്യതകളെ കൂടുതൽ ബലപ്പെടുത്തുന്നുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തുറമുഖത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ വിഴിഞ്ഞത്തെത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാണം വേഗത്തിലാക്കാൻ തീവ്രമായ ശ്രമങ്ങൾ നടന്നുവരികയാണ്. 1810 മീറ്ററിൽ ബ്രേക്ക്‌വാളിന്റെ കല്ല് നിക്ഷേപം പൂർത്തിയായി. മൺസൂണിന് മുമ്പ് അക്രോപാഡ് പാകി ഇതിനെ ബലപ്പെടുത്തേണ്ടതുണ്ട്. ഈ വർഷം മൺസൂൺ കാലത്തും കടൽ പ്രഷുബ്‌ദ്ധമല്ലാത്ത മുഴുവൻ സമയങ്ങളിലും ബ്രേക്ക്‌വാൾ നിർമ്മാണം തുടരും.
നിലവിൽ 18 ബാർജുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. നാഷണൽ ഹൈവേയുടെ ജംഗ്ഷൻ വികസനം ഡെപ്പോസിറ്റ് വർക്കായി നാഷണൽ ഹൈവേ അതോറിട്ടി ഏറ്റെടുത്ത് പൂർത്തിയാക്കും. ഇതിന്റെ ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുകയാണ്. പുതിയ എട്ട് ക്വാറികളിൽ നിന്ന് കല്ല് ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി 26 ഹെക്‌ടർ ഭൂമിക്ക് ക്ലിയറൻസ് ലഭിച്ചെന്നും ഡിസംബറിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തിച്ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |