പൊന്നാനി: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സൗജന്യമായി മരുന്ന് നൽകുന്നൊരു 'മെഡിക്കൽ ഷോപ്പ്' പൊന്നാനിയിലുണ്ട്. എം.എസ്.എസ് പൊന്നാനി യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ എയ്ഡ് സെന്ററാണ് നിർധന രോഗികൾക്ക് ആശ്രയമാകുന്നത്. ഓരോ മാസവും ഒന്നര ലക്ഷം രൂപയുടെ മരുന്നാണ് നിർധന രോഗികൾക്കായി വാങ്ങി നൽകുന്നത്. ഡോക്ടർമാർ നൽകുന്ന സാമ്പിൾ മരുന്നുകൾ വേറെയും നൽകുന്നു.
നിലവിൽ 215 രോഗികൾക്കാണ് മരുന്ന് നൽകുന്നത്. ജെ.എം റോഡിലെ എം.എസ്.എസ് ഓഫീസിൽ മരുന്ന് വിതരണത്തിനായി പ്രത്യേക സൗകര്യങ്ങളുണ്ട്. എല്ലാ ദിവസവും രണ്ടു മുതൽ അഞ്ചു വരെയാണ് മരുന്ന് വിതരണം. രണ്ട് സ്റ്റാഫുകൾ ഇതിനായുണ്ട്. ജീവിത ശൈലി രോഗങ്ങൾ ഉൾപ്പെടെ സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർക്കാണ് മുൻഗണന. ഒരു മാസത്തേക്കുള്ള മരുന്ന് ഒരുമിച്ച് നൽകും. മറ്റു രോഗങ്ങളുള്ളവരേയും പരിഗണിക്കും. രോഗികളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പതിവ് പരിശോധനകളും ചെയ്തു നൽകും.
1980 മുതലാണ് സൗജന്യ മരുന്നുവിതരണം ആരംഭിച്ചത്. നിർധന രോഗികളെന്ന് അന്വേഷണത്തിൽ ബോധ്യമായാൽ ആവശ്യമുള്ള അത്രയും കാലം മരുന്നു നൽകുന്ന രീതിയാണ് തുടർന്നു വരുന്നത്.
മാതൃകയായി സ്‌പെഷൽ സ്‌കൂൾ
ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സ്‌പെഷൽ സ്‌കൂൾ എം.എസ്.എസ് പൊന്നാനി യൂണിറ്റിന്റെ മറ്റൊരു സ്‌നേഹസ്പർശമാണ്. 1997ൽ ആരംഭിച്ച സ്‌കൂളിൽ 97 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഫിസിയോതെറാപ്പി, ഓഡിയോളജി, സ്പീച്ച് തെറാപ്പി, ഭക്ഷണം, യാത്രാ സൗകര്യം, കൃത്യമായ ആരോഗ്യ പരിശോധന എന്നിവ കുട്ടികൾക്ക് സൗജന്യമാണ്. കുട്ടികളെ വേണ്ട തൊഴിൽ പരിശീലനവും നൽകുന്നു. പ്രതി വർഷം ഒരു കുട്ടിക്ക് 15,000 രൂപയോളം ചെലവ് വരും. സ്‌പോൺസർമാരെ കണ്ടെത്തിയാണ് സ്‌കൂളിന്റെ പ്രവർത്തനം. സ്‌കൂൾ നടത്തിപ്പിന് നാമമാത്രമായ സഹായമാണ് സർക്കാറിൽ നിന്നും ലഭിക്കുന്നത്. 18 വയസിന് മുകളിലുള്ള കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയാണ്. വ്യക്തിത്വ വികസന ക്ലാസുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, മിടുക്കരായ വിദ്യാർത്ഥികൾക്ക് തുടർപഠന സഹായങ്ങൾ, വേനൽക്കാലത്ത് കുടിവെള്ള വിതരണം, പൊതു ഇടങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കൽ എന്നിവ മറ്റു പ്രവർത്തനങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |