പൊന്നാനി: ഇത്തവണത്തെ പൊന്നാനിക്കാരുടെ പെരുന്നാൾ രാവും പെരുന്നാളും കൂടുതൽ നിറമുള്ളതാകും. പൊന്നാനിക്കാരുടെ പെരുന്നാളിനെ സുന്ദരമാക്കുന്ന ജെ.എം റോഡിലെ പെരുന്നാൾ രാവിനെ പരമ്പരാഗത നോമ്പ്, പെരുന്നാൾ രീതികൾ പുന:രാവിഷ്‌ക്കരിച്ച് പൈതൃക അനുഭവങ്ങളെ തിരിച്ചുപിടിക്കുകയാണ് പൊന്നാനി നഗരസഭ. പാനൂസ എന്ന പേരിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പെരുന്നാൾ ആഘോഷത്തിന് ഇന്ന് തുടക്കമാകും. മേയ് മൂന്ന് വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
പൊന്നാനി അങ്ങാടിയും ജെ.എം റോഡും വർണ്ണ വിളക്കുകൾ കൊണ്ട് ദീപാലങ്കൃതമാക്കിയിട്ടുണ്ട്. ദഫ്, കോൽക്കളി സംഘങ്ങളുടെ അകമ്പടിയോടെ പാനൂസകളുമായി
നഗരം ചുറ്റിയുള്ള ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. രാത്രി പത്തര മണിക്ക് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പാനൂസ് തെളിച്ച് ഉദ്ഘാടനം ചെയ്യും. മുത്താഴ വെടികൾ, കതിന വെടികൾ, മരുന്ന് മണി എന്നിവയുണ്ടാകും. തുടർന്ന് ഓർമ്മ നിലാവ് എന്ന പേരിൽ പൊന്നാനിയിലെ നോമ്പും പെരുന്നാളും പഴമക്കാർ ഓർത്തെടുക്കും. മാദ്ധ്യമ പ്രവർത്തകൻ കെ.വി നദീർ മോഡറേറ്ററാകും.
പെരുന്നാൾത്തെരുവ്
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഖ്ദൂമിയ്യ സ്‌കൂൾ ഗ്രൗണ്ടിൽ റംസാൻ രാവുകളിലെ പെരുന്നാൾത്തെരുവ് പുനരാവിഷ്‌ക്കരിക്കും. ഫുഡ് കോർട്ടുകൾ
അപ്പങ്ങൾ, പാനീയങ്ങൾ എന്നിവയുടെ വില്പന ശാലകൾ, ബലൂൺ, വള കച്ചവടങ്ങൾ, പരമ്പരാഗത ഉത്പന്ന വിപണന മേള എന്നിവയുണ്ടാകും. പാനൂസ്, മുത്തായക്കുറ്റി എന്നിവയുടെ വിൽപ്പനയും പ്രദർശനവും നടക്കും. സൊറ കമ്പനികൾ, നുറുക്ക് പ്രൈസ്, ബെയ് ബാരി എന്നിവ പുനരാവിഷ്‌ക്കരിക്കും.
മൈലാഞ്ചിപ്പുര
ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ച് വരെ മൈലാഞ്ചിപ്പുര ഒരുക്കും. മൈലാഞ്ചിക്കാട്ടിൽ നിന്നുള്ള മൈലാഞ്ചി കൊണ്ടുള്ള മൈലാഞ്ചി ഇടൽ നടക്കും. പഴയ കാലത്ത് പുതുപൊന്നാനിക്കടുത്തെ മൈലാഞ്ചിക്കാട്ടിൽ നിന്ന് കൊണ്ടുവരുന്ന മൈലാഞ്ചി അരച്ചാണ് പെരുന്നാൾ രാവുകളിൽ പൊന്നാനിക്കാർ മൈലാഞ്ചി ഇട്ടിരുന്നത്.
കലാപരിപാടികൾ
രണ്ടാം പെരുന്നാളിന് ആഘോഷ രാവോടെയാണ് സമാപനം. വൈകിട്ട് ഏഴിന് മഖ്ദൂമിയ സ്‌കൂൾ ഗ്രൗണ്ടിൽ പൊന്നാനിയിലെ പരമ്പരാഗത കലാരൂപങ്ങളായ മൗതള, കോൽക്കളി, ദഫ് മുട്ട്, അറബന, ഒപ്പന എന്നിവ അവതരിപ്പിക്കും. പാട്ടിന്റെ പൊന്നാനി കടൽ എന്ന പേരിൽ പൊന്നാനിയിലെ മ്യൂസിക് ക്ലബ്ബുകൾ
ഒരുക്കുന്ന സംഗീത നിശ നടക്കും. പി. നന്ദകുമാർ എം.എൽ.എ സമാപന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.
ആഘോഷവേളകളിലെ പൊന്നാനിയിലെ പൈതൃകങ്ങളും പാരമ്പര്യവും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്.
- ശിവദാസ് ആറ്റുപുറം, നഗരസഭാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |