മണർകാട് . വൈകുന്നേരം അല്പം കാറ്റൊക്ക കൊണ്ട് സൊറ പറഞ്ഞിരിക്കണോ നാലുമണിക്കാറ്റിലേക്ക് പോരൂ. അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാം. പച്ചപുതച്ച പാടങ്ങൾ തഴുകി വരുന്ന ഇളംകാറ്റേൽക്കാം. ഒപ്പം നല്ല നാടൻ രുചിയും നുകരാം. കോട്ടയത്ത് നിന്ന് 10 കിലോമീറ്റർ അകലെ മണർകാട് - ഏറ്റുമാനൂർ ബൈപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. കാറ്റ് കൊള്ളാൻ വരുന്നവർക്കായി കുടുംബശ്രീ യൂണിറ്റിന്റെ നാടൻ തട്ടുകടകളുണ്ട്. ചൂട് ബജിയും, കപ്പപ്പുഴുങ്ങിയതും, മൊരിച്ചെടുത്ത പരിപ്പുവടയും കഴിച്ച് സായാഹ്നം ചെലവഴിക്കാൻ പറ്റിയ ഇടമാണ്. തണൽ മരങ്ങൾക്കും ഫലവൃക്ഷങ്ങൾക്കും മദ്ധ്യേ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നതോടെ നിരവധിപ്പേരാണ് കുടുംബത്തോടും കുട്ടികൾക്കൊപ്പം എത്തുന്നത്. കുട്ടികൾക്കായി ഊഞ്ഞാലും, റൈഡുകളും ഒരുക്കിയിട്ടുണ്ട്. ഫോട്ടോ - വീഡിയോ ഷൂട്ട് എന്നിവയ്ക്കായും നിരവധിപ്പേർ എത്തുന്നുണ്ട്. വാക്കിംഗ് നടപ്പാതയാണ് മറ്റൊരു ആകർഷണം. മഴക്കാലത്ത് ചൂണ്ടയിടീൽ മത്സരം പ്രധാന വിനോദമാണ്.
പ്രവേശനം ഉച്ചയ്ക്ക് 2 മുതൽ.
നിലവിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തനം. കുടുംബശ്രീയുടെ എട്ട് ഭക്ഷണസ്റ്റാളുകളാണുള്ളത്. ഓരോ സ്റ്റാളിലും ലഭിക്കുന്ന സാധനങ്ങളുടെ ലിസ്റ്റും പ്രദർശിപ്പിച്ചിട്ടുണ്ട്. വിശ്രമകേന്ദ്രത്തിൽ വഴിലൈറ്റുകൾ ഒരു വശത്ത് മാത്രമാണുള്ളതെന്നാണ് പോരായ്മ. . പാചകവാതക വില വർദ്ധനവ് ഭക്ഷണശാല പ്രവർത്തനത്തെയും വില്പനയെയും ബാധിച്ചിട്ടുണ്ട്. 15 ദിവസത്തേയ്ക്ക് മാത്രമാണ് ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്നത്. കൊമേഴ്‌സ്യൽ ആയതിനാൽ വില 2280 രൂപയാണെന്ന് സഹൃദയ കുടുംബശ്രീ പ്രവർത്തകരായ മെറീന ജോണി, രമണി സാബു എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |