കോഴിക്കോട്: അപകടകരമായ നടപ്പാതകളും തലങ്ങും വിലങ്ങും പാർക്കിംഗും നിരങ്ങിനീങ്ങാൻപോലും കഴിയാത്ത വിധം കുരുക്കുമായി വൈക്കം മുഹമ്മദ് ബഷീർ റോഡ്. മഹാനായ സാഹിത്യകാരന്റെ പേരുനൽകി ആദരിക്കപ്പെട്ട റോഡ് വർഷങ്ങളായി ഇതേ അവസ്ഥയിൽ നീങ്ങുമ്പോഴും റോഡ് നവീകരണത്തിനായി യാതൊരിടപെടലുകളുമില്ല.
എക്കാലവും നഗരത്തിലെ ഏറ്റവും തിരക്കുപിടിച്ച റോഡുകളിലൊന്നാണ് വൈക്കം മുഹമ്മദ് ബഷീർ റോഡ്. കിഡ്‌സൺകോർണറിൽ നിന്നും ടൗൺഹാൾ റോഡിലേക്ക് മുട്ടുന്ന ഏറിയാൽ 200മീറ്റർ മാത്രം വരുന്ന പാത. മിഠായിത്തെരുവും മാനാഞ്ചിറസ്‌ക്വയറും ടൗൺഹാളും റെയിൽവേസ്റ്റേഷൻ പരിസരവുമൊക്കെയായി ഏതുനേരവും തിരക്കോടുതിരക്ക്. കൊവിഡ് ഭീതിയൊഴിഞ്ഞ ശേഷമെത്തിയ വിഷുവും പെരുന്നാളുമൊക്കെയായി ഇപ്പോൾ തിരക്കൊഴിഞ്ഞിട്ട് നേരമേയില്ല. നിരവധി ടെക്‌സ്റ്റൈൽസുകളും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളും ഹോട്ടലുമൊക്കെ ചെറിയ റോഡിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്നതിനാൽ വാഹനങ്ങളുടെ ബഹളമാണ്. സദാസമയവും പൊലീസ് നിരീക്ഷണത്തിലാണെങ്കിലും റോഡിനിരുവശവും പാർക്കിംഗാണ്. നടന്നുപോകാമെന്നുകരുതിയാൽ നടപ്പാത മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. സൂക്ഷിച്ചില്ലെങ്കിൽ ഓടയിൽ വീണുപോകുമെന്ന അവസ്ഥ. സ്ലാബുകളൊക്കെ പൊട്ടി ഇരുമ്പുകമ്പികൾ പുറത്തായ നടപ്പാതയിൽ ഇതിനകം നിരവധിപേർക്ക് അപകടം പറ്റിയിട്ടുണ്ട്. റോഡിന്റെ ദുരവസ്ഥ മാറ്റണമെന്നത് വർഷങ്ങളായി കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യമാണ്. സമീപത്തുള്ള റോഡുകളെല്ലാം ഹൈടെക്കാവുകയും നടപ്പാത മനോഹരമായി ടൈൽവിരിച്ച് വൃത്തിയാക്കുകയും ചെയ്തപ്പോഴും കോഴിക്കോടിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്റെ പേരിലുള്ള റോഡിനുമാത്രം അവഗണനയാണിപ്പോഴും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |