അടൂർ : 'സഹൃദയ സദസ്സിന് മുന്നിൽ ഇൗ പ്രോഗ്രാം അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിത്തന്ന കെ.രത്നാകരൻ, സോമനി ആർട്സ് സെന്റർ, അടൂർ ടൂറിസ്റ്റ് ഹോം, അടൂർ എന്ന വ്യക്തിക്ക് ഞങ്ങളുടെ അകൈതവമായ നന്ദി' .... കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഉത്സവപറമ്പുകളിലും മറ്റുവേദികളിലും മുഴങ്ങിക്കേട്ട അനൗൺസ്മെന്റായിരുന്നു ഇത്. കെ.രത്നാകരൻ എന്ന കലാസ്നേഹിയുടെ അകാലത്തിലെ വേർപാടോടെ ഇൗ അനൗൺസ്മെന്റിനും ഇന്നലെ തിരശീലവീണു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ക്ഷേത്രങ്ങൾ, പള്ളികൾ, ഫൈൻ ആട്സ് സൊസൈറ്റികൾ, ക്ളബ്ബുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്കൊക്കെ കേരളത്തിലെ പ്രശസ്തമായ കലാട്രൂപ്പുകളുടെ ബുക്കിംഗ് ഏജന്റായിരുന്നു കഴിഞ്ഞ 32 വർഷമായി കെ.രത്നാകരൻ. ഒരു കാലഘട്ടത്തിൽ കൊല്ലമായിരുന്നു കലാപരിപാടികളുടെ ബുക്കിംഗ് കേന്ദ്രം. ചെറുപ്പത്തിലേ കലയോടുള്ള അഭിനിവേശം മൂത്താണ് ഉപജീവനമാർഗ്ഗമെന്ന നിലയിൽ കറ്റാനം വെട്ടിക്കോട് എന്ന സ്ഥലത്തുനിന്ന് ബുക്കിംഗ് ഏജൻസിയുമായി അടൂരിലേക്ക് ചുവടുറപ്പിച്ചത്. അന്നുമുതൽ ഇന്നലെ മരണത്തിന് കീഴടങ്ങുന്നതുവരെ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലുള്ള അടൂർ ടൂറിസ്റ്റ് ഹോമിലെ 104-ാം നമ്പർ മുറിയായിരുന്നു സോമനി ആർട്സ് സെന്റർ എന്ന സ്ഥാപനത്തിന്റേത്. ആയിരക്കണക്കിന് വേദികളിലേക്കാണ് ഇൗ സ്ഥാപനത്തിലൂടെ നിരവധി കലാകാരൻമാർ എത്തിയത്. ഏത് വലിയ സമിതികളാണെങ്കിലും അവരുടെ പരിപാടികൾ കണ്ട് വിലയിരുത്തിയശേഷം മാത്രമേ ബുക്കിംഗ് നടത്തി കൊടുക്കുമായിരുന്നുള്ളൂ. നല്ല പ്രോഗ്രാം എന്ന് രത്നാകരൻ പറഞ്ഞു കഴിഞ്ഞാൽ അതിൽ കളങ്കമില്ലായിരുന്നു. താൻ ബുക്ക് ചെയ്ത് നൽകുന്ന പരിപാടിയിൽ ഉത്സവ കമ്മിറ്റിയും സഹൃദയരും തൃപ്തരാകുക എന്ന നിർബന്ധബുദ്ധിയാണ് ഏവരുടെയും വിശ്വസ്തനാക്കിയത്. അതുകൊണ്ട് തന്നെ ഒരുവട്ടം പരിപാടി ബുക്ക് ചെയ്യാനെത്തുന്നവർ പിന്നീടും രത്നാകരനെ മാത്രമേ സമീപിക്കുമായിരുന്നുള്ളൂ. ആവിശ്വാസമായിരുന്നു രത്നാകരന്റേയും മൂലധനം. പരിപാടി ബുക്ക് ചെയ്തു നൽകുക മാത്രമല്ല, പ്രോഗ്രാം സ്ഥലത്ത് പോയി പരിപാടിയുടെ നിലവാരം വിലയിരുത്തുന്നതിനും സമയം കണ്ടെത്തുമായിരുന്നു. പ്രൊഫഷണൽ ബുക്കിംഗ് ഏജന്റുമാർക്ക് സംഘടന രൂപീകരിക്കുന്നതിലും അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |