കണ്ണൂർ:ഇ.എസ്.ഐ പാനലിൽ കണ്ണൂർ-കാസർകോട് ജില്ലയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്താതിനെ തുടർന്ന് തൊഴിലാളികൾ ദുരിതത്തിൽ. സംസ്ഥാനത്ത് കണ്ണൂർ -കാസർകോട് ജില്ലകൾക്ക് മാത്രമാണ് ഈ ഗതികേടുള്ളത്. വിദഗ്ധചികിത്സയ്ക്ക് കോഴിക്കോട് അടക്കമുള്ള ജില്ലകളിലേക്ക് പോകേണ്ടുന്ന അവസ്ഥയാണ് ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെട്ട തൊഴിലാളികൾ നേരിടുന്നത്.
ഇരു ജില്ലകളിലെയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ ഇ.എസ്.ഐ പാനലിൽ ഉൾപ്പെടുത്തണമെന്ന് വിവിധ തൊഴിലാളി സംഘടനകൾ ഉൾപ്പടെ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവികൊണ്ടിട്ടില്ല. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഉൾപ്പടെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്തിയിട്ടില്ല.തോട്ടട ഇ.എസ്.ഐ ആശുപത്രിയിൽ ആണെങ്കിൽ ചികിത്സാ സൗകര്യങ്ങൾ വളരെ പരിമിതമാണു താനും.
എ.കെ.ജി ,കൊയിലി,ചെറുകുന്ന് മിഷൻ ആശുപത്രി,തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി,കണ്ണൂർ ഗവ. മെഡിക്കൽ കേളേജ്,കോടിയേരി കാൻസർ സെന്റർ എന്നിവിടങ്ങളിൽ നേരത്തെ ഇ.എസ്.ഐ ചികിത്സാ പദ്ധതി മുഖേന സ്പെഷ്യാലിറ്റി,സൂപ്പർ സ്പെഷ്യാലിറ്റി ക്യാഷ്ലസ് ചികിത്സ സൗകര്യം ലഭിച്ചിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ആശുപത്രികളിലൊന്നും ഈ സൗകര്യമില്ല . എം പാനൽ ചെയ്ത ആശുപത്രികൾക്ക് നിശ്ചിത സമയത്ത് ഇ.എസ്.ഐ കോർപ്പറേഷൻ ഫണ്ട് അനുവദിക്കാത്തതാണ് ആശുപത്രികൾ പിന്തിരിയാനിടയാക്കിയത്. പദ്ധതി തുടരണമെന്ന് ആശുപത്രികളോട് ആവശ്യപ്പെടുമ്പോഴെല്ലാം ഒരു വർഷം കഴിഞ്ഞിട്ടും ഇ.എസ്.ഐ കോർപ്പറേഷന്റെ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ആശുപത്രികളുടെ പരാതി
കാലാവധി പുതുക്കൽ ബാദ്ധ്യത
ഇ.എസ്.ഐ എം പാനൽ ചെയ്തിട്ടുള്ള ആശുപത്രികൾക്ക് ഒരു വർഷം വരെയാണ് കാലാവധി നൽകുന്നത്.അതിന് ശേഷം കാലാവധി ആശുപത്രികൾ പുതുക്കേണ്ടതുണ്ട്.എന്നാൽ കാലാവധി പുതുക്കുന്നതിനുള്ള നടപടികൾ ഇ.എസ്.ഐ കോർപ്പറേഷൻ കടുപ്പിച്ചതോടെ ആശുപത്രികൾ പിറകോട്ടടിച്ചു.നിശ്ചിത തുക ബോണ്ട് നൽകുകയും കോർപ്പറേഷൻ 15 നിബന്ധനകൾ മുന്നോട്ടു വയ്ക്കുകയും ചെയ്ത് ആശുപത്രികൾക്ക് ബാദ്ധ്യതയാവുകയായിരുന്നു.ഇ.എസ്.ഐ എം പാനൽ ചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്ന ആശുപത്രികളെ പ്രോത്സാഹിക്കുന്നതിന് പകരം കോർപ്പറേഷൻ ആശുപത്രികളെ പിറകോട്ട് വലിപ്പിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
നിവേദനം നൽകി
തോട്ടട ഇ.എസ്.ഐ ആശുപത്രിയിൽ 28 ന് നടന്ന ഇ.എസ്.ഐ പരാതി പരിഹാര സെൽ യോഗത്തിൽ വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നിവേദനം നൽകി.നേരത്ത ഇ.എസ്.ഐ സൗകര്യമുണ്ടായിരുന്ന ആശുപത്രികളിൽ അത് പുനസ്ഥാപിക്കുക,ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായി തുടരുന്നതിനുള്ള ശമ്പളപരിധി 30,000 രൂപയാക്കി ഉയർത്തുക,തോട്ടട ഇ.എസ്.ഐ ആശുപത്രി വികസിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ.
കണ്ണൂർ-കാസർകോട് ജില്ലകളിലെ തൊഴിലാളികൾക്ക് ഇ.എസ്.എെ ആനുകൂല്യങ്ങൾ വർഷങ്ങളായി ലഭിക്കുന്നില്ല.മുമ്പുണ്ടായിരുന്ന ഏഴ് ആശുപത്രികളിൽ നിലവിൽ ഇ.എസ്.ഐ സൗകര്യമില്ല.തോട്ടട ഇ.എസ്.എെ ആശുപത്രിയിലുള്ളത് പരിമിതമായ സൗകര്യങ്ങൾ മാത്രമാണ്.
ധർമ്മൻ അഴീക്കോട്,തൊഴിലാളി ,വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |