കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരോട്, ബസ് കയറാൻ വരുമ്പോൾ കൈയിൽ കുടിവെള്ളവും കരുതുക, ദാഹിച്ചാൽ ഇവിടെ ഒരു തുള്ളി വെള്ളം കിട്ടില്ല... ബലക്ഷയവും പരിമിതികളും കെട്ടിമറിഞ്ഞു കിടക്കുന്ന വിവാദ ബസ് ടെർമിനലിലെ ഇപ്പോഴത്തെ ദുരവസ്ഥയാണിത്. പുതിയ കരാറുകാർക്ക് ടെർമിനൽ കൈമാറുന്നതിന്റെ ഭാഗമായി കുടിവെള്ളവും സ്‌നാക്‌സും വിറ്റിരുന്ന കടകൾ പൊളിച്ചുമാറ്റിയതാണ് യാത്രക്കാരെ വലയ്ക്കുന്നത്. നഗരത്തിലെത്തിയാൽ സ്റ്റാൻഡിനുള്ളിൽ കടന്നുകൂടുക തന്നെ പ്രയാസം. എങ്ങനെയെങ്കിലും സ്റ്റാൻഡിലെത്തി ബസ് പിടിച്ച് ഒരു കുപ്പി കുടിവെള്ളം വാങ്ങിക്കാമെന്ന് കരുതിയാൽ നട്ടം തിരിയുകയല്ലാതെ മറ്റ് നിവൃത്തിയില്ല. വല്ലപ്പോഴും കിട്ടുന്നൊരു ബസിൽ സീറ്റ് പിടിച്ച് കുടിവെള്ളത്തിനായ് പുറത്തിറങ്ങിയാൽ തിരിച്ചുവരുമ്പോഴേക്കും ബസും സാധനങ്ങളും പോയിരിക്കും.
ബസ് ടെർമിനലിൽ രണ്ട് കടകളുണ്ടായിരുന്നു. കുടിവെള്ളവും സ്‌നാക്‌സുകളുമെല്ലാമടങ്ങിയ കടകൾ. സ്റ്റാൻഡിൽ ദീർഘദൂര യാത്രക്കെത്തുന്നവർക്ക് വലിയ ആശ്വാസമായിരുന്നു ഈ രണ്ട് കടകളും. കഴിഞ്ഞ മാസം ടെർമിനൽ അലിഫ് ബിൽഡേഴ്‌സിന് കൈമാറാൻ തീരുമാനമെടുത്തതോടെ ബലം പ്രയോഗിച്ച് രണ്ട് കടകളും പൊളിച്ചുമാറ്റി. വൻ പൊലീസ് സന്നാഹത്തോടെയുള്ള ഈ പൊളിച്ചുമാറ്റൽ വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞതോടെ പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങി. ബാക്കിയായത് കുടിവെള്ളംപോലും കിട്ടാതെ യാത്രക്കാർക്കുള്ള ദുരിതം മാത്രം. ബസ് പിടിക്കാനായി ഓട്ടോയിലും മറ്റുമെത്തുന്ന യാത്രക്കാർ ബസ് കണ്ടെത്തിക്കഴിഞ്ഞാൽ ആദ്യം തേടുന്നത് കുടിവെള്ളമാണ്. പിന്നെയൊരു ചായയും ചെറുതായി കഴിക്കാനെന്തെങ്കിലും. ദീർഘദൂര യാത്രയ്ക്കാർക്ക് ബസ്‌സ്റ്റാൻഡിലെ കടകൾ വലിയൊരു ആശ്വാസമായിരുന്നു. അതുപോലും ലഭിക്കാത്ത അവസ്ഥ പരിതാപകരമാണെന്ന് യാത്രക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |