കൊല്ലം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 10 ഹോട്ടലുകളും ജ്യൂസ് സ്റ്റാളുകളും അടപ്പിച്ചു. ഇതുവരെ നടന്ന പരിശോധനകളിൽ 33 ഭക്ഷണശാലകൾക്കാണ് ജില്ലയിൽ പൂട്ടുവീണത്.
21 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും പഴകിയ ആഹാരം സൂക്ഷിച്ചതുമായ നിരവധി ഹോട്ടലുകൾ പരിശോധനയിൽ കണ്ടെത്തി. ശക്തികുളങ്ങര, കാവനാട്, ആൽത്തറമൂട്, പട്ടാഴി, പത്തനാപുരം, കൊല്ലം പളളിമുക്ക് എന്നിവിടങ്ങളിലെ ഷോപ്പുകളും ഹോട്ടലുകളുമാണ് ഇന്നലെ പരിശോധിച്ചത്. നിരവധി സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഷവർമ ഉൾപ്പെടെ വിൽക്കുന്ന അറബിക് ഹോട്ടലുകൾ കൂടുതലായി പരിശോധിക്കുന്നുണ്ട്. 'ഓപ്പറേഷൻ മത്സ്യ' എന്ന പേരിട്ട പരിശോധനയിൽ 233 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു. 242 സ്ഥലങ്ങളിൽ പരിശോധന നടന്നു. ഹോട്ടലുകളിൽ നിന്ന് മോശമായ 30 കിലോ ഇറച്ചിയും പിടികൂടി നശിപ്പിച്ചു.
വരവ് കുറഞ്ഞു, മീൻ വില ഉയർന്നു
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേത്യത്വത്തിൽ പരിശോധന ശക്തമാക്കിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുളള മത്സ്യങ്ങളുടെ വരവ് കുറഞ്ഞു. ഇതോടെ വിപണിയിൽ മത്സ്യലഭ്യത കുറയുകയും ഉള്ളവയ്ക്ക് വില കൂടുകയും ചെയ്തു. ഈസ്റ്ററിന് ശേഷം മത്സ്യം വളരെ കുറവായിരുന്നു. മണ്ണെണ്ണയുടെ ലഭ്യത കുറയുകയും വില വർദ്ധിക്കുകയും ചെയ്തതോടെ തൊഴിലാളികൾ പലരും കടലിൽ പോകാതെയായി. ഈ അനിശ്ചിതത്വത്തിൽ വരവ് മത്സ്യങ്ങൾ വിപണി കീഴടക്കിത്തുടങ്ങിയപ്പോഴാണ് ഭക്ഷ്യസുരക്ഷാ വകുപ്പുിന്റെ നേത്യത്വത്തിൽ വ്യാപക പരിശോധന ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |