തൃശൂർ: നഗരത്തിൽ 600ലേറെ സി.സി.ടി.വി കാമറകൾ, പൊലീസ് സെൻട്രൽ കൺട്രോൾ റൂമിൽ നിന്ന് 24 മണിക്കൂറും ശക്തമായ നിരീക്ഷണം, തേക്കിൻകാട് മൈതാനത്തെ കൺട്രോൾ റൂമിൽ നിന്നും നിയന്ത്രണം... നഗരത്തിൽ നടക്കുന്ന ഏത് അനിഷ്ട സംഭവങ്ങളും തത്സമയം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും കഴിയും വിധമാണ് പൂരത്തിനുള്ള സുരക്ഷാ ക്രമീകരണം.
സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള നൂറിലേറെ സി.സി.ടി.വി കാമറകൾ പൂരപ്പറമ്പിലെ കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് നിരീക്ഷിക്കാനാകും. പൂരം എക്‌സിബിഷന്റെ എല്ലാ കവാടങ്ങളിലും പ്രത്യേക സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനായി ശക്തൻ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക പൊലീസ് കിയോസ്‌കുകളുമുണ്ട്.
പ്രത്യേക ഡ്രൈവ് നടത്തി സ്ഥിരം കുറ്റവാളികളെ കണ്ടെത്തി കരുതൽ നടപടികൾ ഇതിനകം സ്വീകരിച്ചു. പിടിച്ചുപറി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ജില്ലയ്ക്കകത്തും പുറത്തുമുള്ള സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിനും തിരിച്ചറിയിന്നതിനുമുള്ള സംവിധാനങ്ങളും തയ്യാർ. മറ്റ് ജില്ലകളിൽ നിന്നടക്കം വിദഗ്ദ്ധ പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ തൃശൂരിൽ എത്തിയിട്ടുണ്ട്. പൂരത്തോട് അനുബന്ധിച്ച് വിന്യസിക്കുന്ന നാലായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരിൽ വനിതാ പൊലീസിന്റെ പ്രാതിനിധ്യം കൂട്ടിയിട്ടുണ്ട്.
വനിതാ പൊലീസിലെ ബുള്ളറ്റ് പട്രോൾ സംഘത്തിന്റെയും കുടുംബശ്രീ ഷീ ടാക്‌സികളുടെയും ഫ്‌ളാഗ് ഓഫ് ചടങ്ങ് മന്ത്രി കെ. രാജൻ നിർവഹിച്ചു. കളക്ടർ ഹരിത വി. കുമാർ, സിറ്റി കമ്മിഷണർ ആർ. ആദിത്യ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ ഇൻ ചാർജ് കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികൾക്കും സ്ത്രീകൾക്കും പൂരം കാണാൻ പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കർശനമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
- മന്ത്രി കെ. രാജൻ
പൂരത്തിന് നാലായിരത്തോളം പൊലീസുകാർ
തൃശൂർ: തൃശൂർ പൂരം നിയന്ത്രിക്കാൻ 3611 പൊലീസ് ഉദ്യോഗസ്ഥർക്കു പുറമേ 400 റിസർവ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആകെ നാലായിരത്തോളം പൊലീസുകാർ.
36 ഡിവൈ.എസ്.പിമാരും 64 ഇൻസ്പെക്ടർമാരും 287 എസ്.ഐമാരും നേതൃത്വം നൽകും. ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിവിവരം അറിയുന്നതിന് ഡിജിറ്റൽ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലിപ്പിരിയുന്നതു വരെയുള്ള എല്ലാ ചടങ്ങുകളുടെയും അനിമേഷൻ രൂപത്തിലുള്ള വീഡിയോയാണ് തയ്യാറാക്കിയിരിക്കുന്നത്.
പൊലീസുകാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറുകളിലേക്കാണ് വീഡിയോയുടെ ലിങ്ക് അയച്ചു നൽകുന്നത്. ഇത് കാണുന്നതോടെ പൊലീസുദ്യോഗസ്ഥർക്ക് അവരുടെ ഡ്യൂട്ടിവിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
തൃശൂർ സിറ്റി പൊലീസ് പി.ആർ.ഒ വിഭാഗമാണ് വീഡിയോയുടെ അണിയറയിൽ പ്രവർത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |