കണ്ണൂർ എൻജി. കോളേജിൽ വികസിപ്പിച്ച വിറകടുപ്പ് തേടി കമ്പനികൾ
കണ്ണൂർ: പാചകവാതകത്തിന് അടിക്കടി വിലയേറുന്ന സാഹചര്യത്തിൽ അടുക്കളയ്ക്ക് ആശ്വാസമേകാനെത്തിയ 'അഗ്നിമിത്ര" വിറകടുപ്പ് ഹിറ്റായി! സാധാരണ അടുപ്പിൽ വിറക് കത്തുമ്പോൾ എട്ടുശതമാനം ചൂടേ ലഭിക്കൂ. എന്നാൽ, 'അഗ്‌നിമിത്ര"യിൽ 41ശതമാനം വരെ ചൂട് ലഭിക്കും. പാചകം വേഗം നടക്കും; ഒട്ടും പുകയില്ല. 5,000 രൂപ മുതൽ അരലക്ഷം രൂപവരെയാണ് വില.
വിറക് ചെറിയ കഷണങ്ങളാക്കിയാണ് ഉപയോഗിക്കേണ്ടത്. കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജിലെ സെന്റർ ഒഫ് എക്‌സലൻസ് ഇൻ സിസ്റ്റംസ് എനർജി ആൻഡ് എൻവയോൺമെന്റിന്റെ നേതൃത്വത്തിൽ അസി.പ്രൊഫസർ എ.സുകേഷ്, റിസർച്ച് സ്‌കോളർ സച്ചിൻ പയ്യനാട്, അസി.പ്രൊഫ ധനുഷ് ചട്ട എന്നിവർ ഉൾപ്പെടുന്ന ടീമാണ് അഗ്നിമിത്ര വികസിപ്പിച്ചത്. വിറകടുപ്പ് ഹിറ്റായതോടെ അഗ്നിമിത്രയുടെ സാങ്കേതികവിദ്യ തേടി വിവിധ കമ്പനികളെത്തി. നാളെ രാവിലെ 10ന് കണ്ണൂർ എൻജിനീയറിംഗ് കോളേജിൽ പുതുതലമുറ അടുപ്പുകളുടെ പ്രദർശനം നടക്കും.
''അഗ്നിമിത്ര അടുപ്പുകൾ കേരളത്തിൽ വ്യാപകമാക്കും. ദോശക്കല്ലടുപ്പ്, ബാർബിക്യു അടുപ്പ്, സാധാരണ അടുപ്പ്, സാനിറ്ററി പാഡുകൾ സംസ്‌കരിക്കുന്ന ഇൻസിനേറ്റർ തുടങ്ങിയ ആവശ്യങ്ങൾക്കനുസരിച്ച് രൂപകല്പനചെയ്ത വിവിധ മോഡലുകളുമുണ്ട്""
-എ.സുകേഷ്,
അസി.പ്രൊഫസർ,
കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |