കോട്ടയം. എറണാകുളം -തിരുവനന്തപുരം റൂട്ടിൽ 28 മുതൽ ഒരേ സമയം രണ്ട് ട്രെയിനുകൾ കുതിച്ചു പായും. സിഗ്നൽ കാത്ത് ചെറിയ സ്റ്റേഷനുകളിൽ പിടിച്ചിട്ടുള്ള മുഷിപ്പിൽ നിന്ന് ട്രെയിൻ യാത്രക്കാർക്ക് മോചനമാകും.
പാത ഇരട്ടിപ്പിക്കൽ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 16.5 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിൽ സ്ഥലമെടുപ്പും നഷ്ടപരിഹാര വിതരണപ്രശ്നവും കാരണം പൂർത്തിയാകാൻ വർഷങ്ങളെടുത്തു. പ്രളയവും കൊവിഡും ആയതോടെ പണി പിന്നെയും വൈകി. തോമസ് ചാഴികാടൻ എം.പി ചർച്ച നടത്തിയതോടെ എല്ലാ ജോലികളും 23നുള്ളിൽ പൂർത്തിയാകുമെന്നാണ് റെയിൽവേ അധികൃതർ ഉറപ്പുപറയുന്നത്.
23ന് രാവിലെ കമ്മിഷൻ ഓഫ് സേഫ്റ്റി അഭയകുമാർ റായി കോട്ടയം വഴിയുള്ള ഇരട്ടപ്പാത പരിശോധിക്കും. ഉച്ചകഴിഞ്ഞ് വേഗപരിശോധനയും നടത്തും.
അവസാന ഘട്ട പ്രവർത്തനങ്ങൾക്കായി കോട്ടയം വഴിയുള്ള പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 13 മുതൽ 23 വരെ രാവിലെ ആറ് മണിക്കൂർ വരെയാണ് നിയന്ത്രണം. 24 മുതൽ 28 വരെ 10 മണിക്കൂർ നിയന്ത്രണം. 28ന് വൈകിട്ടോടെ ഇരട്ടപ്പാത ഗതാഗതത്തിന് തുറന്നു കൊടുക്കും.
തിരക്കിട്ട ജോലികൾ.
കോട്ടയം സ്റ്റേഷനിലെ രണ്ടുമുതൽ അഞ്ചു വരെയുള്ല പ്ളാറ്റ് ഫോമുകളുടെ നീളംകൂട്ടുന്ന നടപടി അവസാന ഘട്ടത്തിലാണ്. എറണാകുളം ഭാഗത്തേക്ക് 100 മീറ്റർ നീളം കൂട്ടും. ഗുഡ്സ് പ്ലാറ്റ് ഫോമിന്റെയും നീളം കൂട്ടും. സിഗ്നൽ നവീകരണവും നടത്തും. എറണാകുളം ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ പാലംപണി പൂർത്തിയായി. റബർ ബോർഡ്, പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസുകളുടെ സമീപത്തെ തുരങ്കങ്ങളുടെ ഭിത്തി കെട്ടുന്ന ജോലിയും ഇവിടെ കുറേ ഭാഗത്ത് പാളം ഇടാനുള്ള ജോലിയും അവസാന ഘട്ടത്തിലാണ്. ഉറപ്പിച്ച പാളങ്ങളിൽ മെറ്റിൽ നിറക്കുന്ന ജോലിയും തീരാറായി. പുതിയ പാതക്കൊപ്പം കോട്ടയം റെയിൽവേ സ്റ്റേഷന്റെ നവീകരണ ജോലികളും നാഗമ്പടത്തെ രണ്ടാം കവാടത്തിന്റെ ജോലികളും നടക്കുന്നുണ്ട്.
ഇരട്ടപ്പാതയിലൂടെ സർവീസ് ആരംഭിക്കുന്നതോടെ തിരുവനന്തപുരം- മാംഗളൂർ 634 കിലോമീറ്റർ പൂർണമായും ഇരട്ടപ്പാതയാകും. നിലവിൽ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നത് ഒഴിവാകുന്നതോടെ യാത്രാസമയം കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |