കൊച്ചി: പരമാവധി സമ്മതിദായകരെ നേരിൽക്കാണുന്ന തിരക്കിലാണ് മുന്നണി സ്ഥാനാർത്ഥികൾ. വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദർശിച്ച് സൗഹൃദങ്ങളും ബന്ധങ്ങളും ഉറപ്പിക്കുന്ന തിരക്കിലുമാണ് സ്ഥാനാർത്ഥികൾ.
സമരപ്പന്തലിൽ ഉമാ തോമസ്
കളക്ട്രേറ്റിന് മുന്നിലെ രണ്ട് സമരവേദികളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് അഭിവാദ്യം അർപ്പിച്ചു. കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ സമരത്തിലാണ ഉമാ തോമസ് ആദ്യം എത്തിയത്. സമരരത്തിന് എല്ലാ പിന്തുണ അറിയിച്ചു. സഹകരണ മേഖലയിൽ ജനാധിപത്യത്തെ തകർക്കുന്നതിനെതിരെ സഹകരണ സംഘം നടത്തിയ സമരത്തിലുമെത്തി. രണ്ടിടത്തും സ്ഥാനാർത്ഥിക്കൊപ്പം സെൽഫി എടുക്കാനും സമരത്തിൽ പങ്കെടുത്തവർ തിരക്കുകൂട്ടി.
മഴ വകവയ്ക്കാതെ
ഡോ. ജോ ജോസഫ്
പുലർച്ചെ പെയ്ത മഴയിൽ കുടയുമെടുത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പ്രചാരണം തുടങ്ങിയത്. പോണേക്കര, ദേവങ്ങൻകുളങ്ങര, ചങ്ങമ്പുഴ പാർക്ക്, മാർക്കറ്റ് റോഡ്, അഞ്ചുമന ഭാഗങ്ങളിൽ ഉച്ചവരെ പര്യടനം നടത്തി. താൻ ചികിത്സിച്ച പലരെയും യാത്രയ്ക്കിടെ കണ്ടുമുട്ടിയത് കൗതുകവുമായി. രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞും ചികിത്സ തുടരണമെന്നും നിർദ്ദേശിച്ചാണ് അദ്ദേഹം വോട്ട് തേടിയത്.
പനമ്പിള്ളിനഗറിലെ പര്യടനത്തിനിടെ നടൻ മണികണ്ഠൻ ആചാരിയെ കണ്ടുമുട്ടി. വോട്ടു ചോദിക്കാനൊരുങ്ങിയ സ്ഥാനാർത്ഥിയോട്, അടുത്ത ദിവസം മുതൽ ഡോക്ടർക്ക് വോട്ട് ചോദിക്കാൻ താനും വരാമെന്ന് മണികണ്ഠൻ അറിയിച്ചു.
വ്യക്തിബന്ധം പുതുക്കി
എ.എൻ. രാധാകൃഷ്ണൻ
പ്രമുഖ വ്യക്തികളെ സന്ദർശിച്ചും ഏരിയാ കൺവെൻഷനുകളിൽ പങ്കെടുത്തുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ പ്രചാരണം. എൻ.എസ്.എസ് ഇടപ്പള്ളി ഏരിയാ പ്രസിഡന്റ് ശ്രീകുമാർ, എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ സമിതി അംഗം ശിവദാസ്, എളമക്കര ലത്തീൻ കത്തോലിക്ക വികാരി ഫാ. ജോർജ് കുപ്പറത്ത്, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി തനി മോഹൻ, തുടങ്ങിയവരെ സന്ദർശിച്ചു. ഉച്ചയ്ക്ക് കാക്കനാട്ട് പര്യടനം നടത്തി. വിവിധ ഏരിയാ കൺവെൻഷനുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |