തിരുവല്ല : കുറ്റിക്കാട് പോലെ തിങ്ങിവളർന്നതിനാൽ നീർത്തടമാണെന്ന് പോലും പറയില്ല, നീരൊഴുക്കില്ലാത്ത പനങ്കുഴിത്തോടിന്റെ സ്ഥിതി അത്രയ്ക്ക് ദയനീയമാണ്. തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന തോട് കാട് മൂടിയതോടെ സമീപവാസികൾക്കും ഭീതിയാണ്. എം.സി റോഡിന്റെ കിഴക്ക്ഭാഗത്ത് നിന്ന് പാടശേഖരങ്ങൾക്ക് നടുവിലൂടെ ഒഴുകി പന്നിക്കുഴിയിലൂടെ ചാലക്കുഴിയും കടന്ന് ചന്തത്തോട്ടിൽ എത്തിച്ചേരുന്ന തോടാണിത്. നഗരസഭയുടെ 31, 38, 39 വാർഡുകളിലൂടെയും പെരിങ്ങര പഞ്ചായത്തിലെ 6,7 വാർഡുകളെയും തോട് ബന്ധിപ്പിക്കുന്നു. ചിലഭാഗങ്ങളിൽ നല്ല വീതിയുണ്ടെങ്കിലും മറ്റിടങ്ങളിൽ ശോഷിച്ച് നിലയിലാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകിയിരുന്ന തോട്ടിൽ ഇപ്പോൾ വെള്ളം കാണാനേയില്ല. ഇരുവശങ്ങളിലെയും മരങ്ങളും മറ്റും തോട്ടിലേക്ക് ചാഞ്ഞുകിടക്കുകയാണ്. വെള്ളമില്ലാത്തതിനാൽ തോട്ടിലൂടെ ഇറങ്ങി നടക്കാമെന്നും നാട്ടുകാർ പറയുന്നു. തോടിന്റെ സുഗമമായ നീരൊഴുക്കിനെ തടസപ്പെടുത്തിയ അശാസ്ത്രീയ നിർമ്മാണങ്ങളും തോടിന്റെ നാശത്തിന് ആക്കംകൂട്ടി. പാലങ്ങൾ നിർമ്മിക്കുമ്പോൾ ഇരുവശങ്ങളിലും സ്ഥാപിക്കുന്ന മുട്ടുകൾ പണികഴിഞ്ഞു പൂർണ്ണമായി നീക്കാത്തതും വിനയായി.
കൈയേറ്റം വ്യാപകമായി
പായലും പോളയും നീക്കി ശുചീകരണം യഥാസമയം നടക്കാത്തതിനാൽ തോടിന്റെ വശങ്ങളിൽ കൈയേറ്റവും വ്യാപകമാണ്. മാലിന്യം തള്ളൽ പതിവായതോടെ ദുർഗന്ധവും രൂക്ഷമായി. നീരൊഴുക്ക് തടസപ്പെട്ടതിനാൽ മുത്തൂർ, ചാലക്കുഴി, പന്നിക്കുഴി ഭാഗങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ തുടരുന്നു. നാല് വർഷം മുമ്പ് തോടിന്റെ ആഴംകൂട്ടിയപ്പോൾ വാരിക്കൂട്ടിയ ചെളിയും മറ്റും തോടിന്റെ വശങ്ങളിലെ റോഡരുകിൽ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ റോഡരുകിൽ കൂട്ടിയിട്ടിരുന്ന ചെളിയെല്ലാം മഴയിൽ വീണ്ടും തോട്ടിലേക്ക് ഒഴുകിയെത്തിയതും മാലിന്യം നിറയാൻ കാരണമായി.
പനങ്കുഴിത്തോട് ആഴംകൂട്ടി ശുചീകരിക്കാൻ അടിയന്തര നടപടിവേണം.
അജയൻ, മുത്തൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |