തിരൂർ: മലയാളത്തിലെ വൈജ്ഞാനിക പഠന സാധ്യതകൾ നേരിട്ടറിയാൻ കെ.എ.എസ് ഓഫീസർ ട്രെയിനികളുടെ ആദ്യ സംഘം മലയാള സർവകലാശാലയിൽ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരിശീലന പരിപാടിയിലെ കേരള ദർശന്റെ ഭാഗമായി ആദ്യ ബാച്ച് ഓഫീസർമാരാണ് സർവകലാശാലാ ആസ്ഥാനത്തെത്തി വൈസ് ചാൻസലർ, രജിസ്ട്രാർ, ഫാക്കൽറ്റി മേധാവികൾ തുടങ്ങിയവരുമായി സംവദിച്ചു.
മലയാളത്തിലുള്ള വൈജ്ഞാനിക പഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും വിവിധ പഠന മേഖലകളിൽ സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങളെ പറ്റിയും വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ വിശദീകരിച്ചു. സംസ്ഥാനത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , മലയാളം മിഷൻ, സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ഭാഷാ പരിപോഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വൈജ്ഞാനിക കേന്ദ്രമായി മലയാള സർവകലാശാല മാറുന്നതിനുള്ള നയരേഖാ പ്രൊപ്പോസലും ചർച്ചാ വിഷയമായി. മലയാള ഭാഷയുടെ വൈജ്ഞാനിക പുരോഗതിക്കും സർവകലാശാലയുടെ പുരോഗതിക്കും ഭാവി ഭരണ നിർവഹകർ എന്ന നിലയിൽ കെ.എ.എസ് ഓഫീസർമാർ സഹായ സഹകരണങ്ങൾ നൽകണമെന്ന് രജിസ്ട്രാർ ഡോ: പി.എം. റെജിമോൻ അഭ്യർത്ഥിച്ചു.
ആദ്യ കെ.എ.എസ് ബാച്ചിലെ 105 ഓഫീസർമാരിൽ നിലവിൽ ഉത്തര കേരള സന്ദർശനം ആരംഭിച്ച 35 ഓഫീസർമാരുടെ സംഘമാണ് സർവകലാശാല സന്ദർശിച്ചത്. സംഘം തിരൂരിലെ തുഞ്ചൻ പറമ്പും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |