കുന്ദമംഗലം: വെയിലും മഴയും മഞ്ഞും ഈ മുതിർന്ന കർഷകനെ തെല്ലും തളർത്തുന്നില്ല. ഈ തൊണ്ണൂറ്റി നാലാം വയസിലും മണ്ണുമായി അത്രമേൽ ഇഴുകിച്ചേർന്നാണ് ഇദ്ദേഹത്തിന്റെ ജീവിതചര്യകൾ ആരംഭിക്കുന്നത്. ഇത് ചാത്തമംഗലം ശാന്തിപറമ്പിലെ ചിദംവബരൻനായർ മാഷ്.
27 വർഷത്തോളം അദ്ധ്യാപകനായിരുന്നെങ്കിലും മണ്ണിനോടുള്ള പ്രണയത്തിന് പ്രായം തടസമാകുന്നില്ല. അദ്ധ്യാപകനായിരിക്കുമ്പോഴും സ്വന്തം കൃഷിയിടത്തിൽ അദ്ധ്വാനിച്ചതിന് ശേഷമാണ് സൈക്കിളിൽ സ്ക്കൂളിലെത്തുക. ഭാര്യ കാർത്ത്യായനിഅമ്മയും മക്കളും എത്ര വിലക്കിയാലും ഇപ്പോഴും കൃഷിയിടത്തിൽ നിന്ന് കയറില്ല. വിശാലമായ വീട്ടുപറമ്പിൽ വാഴയും ചേനയും ചേമ്പും കാച്ചിലും കപ്പയുമൊക്കെ കൃഷിയിറക്കുവാനും പരിചരിക്കുവാനും ഇപ്പോഴും മാഷക്ക് പരസഹായം ആവശ്യമില്ല. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റാൽ ആറുമണിയോടെ കൈക്കോട്ടുമെടുത്ത് പറമ്പിലേക്കിറങ്ങും. പിന്നെ പുല്ലുചെത്തും.കാടുവെട്ടും.മതിലുകെട്ടും തെങ്ങിന് തടമെടുക്കും. വിറകുകൾ ശേഖരിക്കും. അതിനിടെ ചെറുതായി എന്തെങ്കിലും ഭക്ഷണം മാത്രം. സ്ഥിരമായി പണിക്കാരോ സഹായികളോ കൂട്ടിനുണ്ടാകാറില്ല. ഇടവേളകളിൽ റേഡിയോ കേൾക്കും. പത്രം വായിക്കും പിന്നെ പുരാണങ്ങളും . ടി.വിയിൽ വാർത്തകൾ മാത്രമേ കാണുകയുള്ളു. രാത്രി ഏഴുമണിക്കാണ് ഭക്ഷണം. എട്ടുമണിക്ക് ഉറങ്ങുകയും ചെയ്യും. അധികം സംസാരിക്കുന്ന സ്വഭാവവുമില്ല. ദുശ്ശീലങ്ങളൊന്നും രുചിച്ചിട്ടില്ലാത്ത മാഷ് ശുദ്ധ വെജിറ്റേറിയനാണ്. ഇത്രയും വർഷത്തിനിടയ്ക്ക് അൽപം കേൾവിക്കുറവുണ്ടെന്നതൊഴിച്ചാൽ കാര്യമായ അസുഖങ്ങളൊന്നും മാഷെ തൊട്ടുതീണ്ടിയിട്ടില്ല. കൊറോണപോലും മാഷെ സ്പർശിക്കാൻ ധൈര്യം വന്നിട്ടില്ല.
തികഞ്ഞ ഗാന്ധിയനായ ചിദംബരൻമാഷ് ഖദർ വസ്ത്രം മാത്രമേ ധരിക്കാറുള്ളു. പണ്ട് ചർക്കയിൽ നൂൽ നൂറ്റ് വസ്ത്രങ്ങൾ നെയ്തതും മഹാത്മാഗാന്ധി കോഴിക്കോട് വന്നപ്പോൾ ഒരു നോക്ക് കാണൻ കഴിഞ്ഞതും മാഷ് അഭിമാനത്തോടെ ഓർത്തെടുക്കുന്നു. പുതിയ തലമുറയോട് മാഷക്ക് ഒന്നേ പറയുവാനുള്ളു. മണ്ണിനെ അറിയണം. മണ്ണുമായി ബന്ധം വേണം. അതിന് കൃഷിയാണ് പരിഹാരം. കൃഷി മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |