കൊച്ചി: തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക് പി.ടി ഇറങ്ങുമ്പോൾ ഒപ്പം നിന്ന് പോരാടാനും പാലാരിവട്ടത്തെ വീട്ടുകാര്യങ്ങൾ നോക്കാനും രണ്ടുപേരെത്തും - ഉപ്പുതോട്ടിൽ നിന്ന് പി.ടി.തോമസിന്റെ അനുജൻ ജോർജും പാലക്കാട് നിന്ന് മൂത്ത ജ്യേഷ്ഠന്റെ മകൻ ബെന്നിയും.
പതിവുതെറ്റിക്കാതെ പാലാരിവട്ടം വൈലാശേരി റോഡിലെ പുതിയപറമ്പ് വീട്ടിൽ ഇക്കുറിയും ഇരുവരും ഹാജർ. പി.ടിയുടെ അസാന്നിദ്ധ്യത്തിൽ ഭാര്യ ഉമ സ്ഥാനാർത്ഥിയായപ്പോഴും ജോർജും ബെന്നിയും കളത്തിലുണ്ട്.
2001ൽ പട്ടാളത്തിൽ നിന്ന് നായിക് സുബേദാറായി വിരമിച്ചതാണ് ഉപ്പുതോട്ടിലെ അറിയപ്പെടുന്ന കർഷകനും 64 കാരനുമായ ജോർജ്. ഭാര്യ മരിയയും മകൾ മിന്നുവും തിരഞ്ഞെടുപ്പിന് ഒരാഴ്ചമുമ്പേ എറണാകുളത്തെത്തി. മൂത്ത ജ്യേഷ്ഠൻ പരേതനായ പി.ടി.ജോസഫിന്റെ മൂത്തമകൻ ബെന്നിയും ഇളയപ്പൻ ജോർജിനൊപ്പം കൂടും. വീട്ടുകാര്യങ്ങളിൽ മാത്രമല്ല, മണ്ഡലത്തിൽ വീടുകയറിയുള്ള സ്ക്വാഡ് പ്രവർത്തനങ്ങളിലും ഇരുവരും ഓടിനടക്കും.
പി.ടിയുടെ മൂത്തസഹോദരി പാലായിൽ താമസിക്കുന്ന റോസക്കുട്ടിയുടെ മകൻ സന്തോഷ്, ഉമയുടെ സഹോദരന്മാരായ രാജു, ഗിരി, പി.ടിയുടെ മക്കൾ ഡോ.വിഷ്ണു, വിവേക്, മരുമകൾ ഡോ. ബിന്ദു എന്നിവരും കൂടും. എല്ലാവരും 'വീട്ടിൽ തിരഞ്ഞെടുപ്പ് വർക്കിംഗ് കമ്മിറ്റി" ചേർന്ന് അടുത്തദിവസം ചെയ്യേണ്ട കാര്യങ്ങൾ തീരുമാനിക്കും.
പി.ടി ഉറങ്ങാത്ത വീട്ടിൽ തിരഞ്ഞെടുപ്പ് ചട്ടവട്ടങ്ങളെല്ലാം പതിവുപോലെ. എല്ലാത്തിനും മൂകസാക്ഷിയായി കലശക്കുടത്തിലെ ചിതാഭസ്മത്തിന്റെ രൂപത്തിൽ പി.ടിയുണ്ട്. പ്രയാഗിൽ നിമജ്ജനം ചെയ്യാനുള്ളതാണ് ചിതാഭസ്മം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |