കുമരകം. മാനം കറുത്താൽ നാലുപങ്ക് വിളക്കുമരക്കാൽചിറ സുരേഷിന്റെയും ഭാര്യ സുജാതയുടേയും മനസിൽ ആധിയാണ് . മഴ കനത്താൽ പിന്നെ ഓടിനടന്ന് മുറികളിലാകെ പാത്രം നിരത്തണം. എവിടെ നിന്നൊക്കെയാണ് ചോർച്ചയെന്ന് ഒരെത്തുംപിടിയും കാണില്ല. ഭക്ഷണപാത്രത്തിൽ വെള്ളം വീഴാതിരിക്കാൻ പെടാപ്പാട് പെടണം. മക്കളുടെ സർട്ടിഫിക്കറ്റ് അടക്കമുള്ള സാധനങ്ങൾ നനഞ്ഞു പോകാതെ നോക്കണം. മാത്രമല്ല, മുറ്റവും പറമ്പും മുഴുവൻ വെള്ളം നിറയും. ഉണ്ടാക്കി വച്ചിരിക്കുന്ന ചങ്ങാടത്തിൽ വേണം പിന്നെ പുറത്തേക്കിറങ്ങാൻ.
കുമരകത്തെ വിനോദസഞ്ചാര കേന്ദ്രമായ നാലുപങ്ക് ടെർമിനലിനരികെയാണ് സുരേഷിന്റെ ഈ കൂര. ലൈഫ് പദ്ധതിയിൽ പെട്ടിട്ടുണ്ടെങ്കിലും വീടുപണി ഇനിയും തുടങ്ങാനായിട്ടില്ല. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബം മഴക്കാലമായാൽ ഇപ്പൊഴും വെള്ളക്കെട്ടിനു നടുവിലാണ്. കൂലിപ്പണിക്കാനാണ് സുരേഷ്. സുജാത തൊഴിലുറപ്പ് ജോലിക്കും പോകും. കിട്ടുന്നതുകൊണ്ട് അരിഷ്ടിച്ച് കഴിഞ്ഞു പോകാമെന്നല്ലാതെ മിച്ചം വയ്ക്കാൻ ഒന്നുമില്ല. മകൻ ആകാശ് ഡിഗ്രി കഴിഞ്ഞതേയുള്ളൂ. മകൾ വന്ദന വി.എച്ച്.എസ്.സി റിസൽട്ട് കാത്തിരിക്കുകയാണ് .
ലൈഫ് ഭവന പദ്ധതിയുടെ ആദ്യ ഗഡുവായി 40000 രൂപ ലഭിച്ചിരുന്നു. എന്നാൽ മക്കളുടെ പഠനത്തിനും മറ്റു ചെലവുകൾക്കുമായി അതിൽ നിന്ന് കുറച്ചെടുക്കേണ്ടിവന്നു. അതുകൊണ്ട് കാര്യമായി പണി തുടങ്ങാനായില്ല. ബാങ്കിൽ നിലവിലുള്ള വായ്പ തീർക്കാതെ പുതിയ വായ്പയെടുക്കാനുമാവില്ല. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കി പണി തുടങ്ങണമെങ്കിൽ പുരയിടം ഉയർത്തണം. മണ്ണിനും മക്കിനും ഉണ്ടായ വിലവർദ്ധന താങ്ങാവുന്നതിനം അപ്പുറമാണ്. വിളക്കുമരക്കായൽ പാടശേഖരത്തിന്റെ കരയിൽ തലമുറകളായി ഇവർ താമസം തുടങ്ങിയിട്ട്. വീട് എന്ന സ്വപ്നം എന്നെങ്കിലും യാഥാർത്ഥ്യമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഈ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |