കോട്ടയം . പെയ്തിറങ്ങുന്ന ഓരോ തുള്ളിയും കർഷകന്റെ നെഞ്ചിലാണ് പതിക്കുന്നത്. കഷ്ടപ്പെട്ടും കടംവാങ്ങിയും കൊത്തിക്കിളച്ച് നട്ടുവളർത്തിയതൊക്കെ പെരുമഴ കവരുമ്പോൾ കണ്ണീരോടെ നോക്കിനിൽക്കുകയാണ് കർഷകർ. ഈ മാസം ഇതുവരെ 16.36 കോടിയുടെ കൃഷിയാണ് നശിച്ചത്. മഴയുടെ ശക്തി വർദ്ധിക്കുമ്പോൾ നഷ്ടവുമേറുകയാണ്. ആകെ കൃഷി നാശത്തിൽ 15.33 കോടി രൂപയുടേതും പടിഞ്ഞാറൻ മേഖലയിലെ നെൽക്കർഷകരുടേതാണ്. ഇപ്പോഴും നിരവധി പാടശേഖരങ്ങൾ കൊയ്ത്തിന് അവശേഷിക്കുന്നതിനാൽ വരും ദിവസങ്ങളിൽ നഷ്ടമേറും.
ഈ മാസം 2287 കർഷകർക്ക് നഷ്ടമുണ്ടായെന്ന് കണക്കുകൾ പറയുന്നു. 2651 ഏക്കറിലെ കൃഷി നശിച്ചു. ചില പാടശേഖരങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ചിലയിടങ്ങളിൽ കൊയ്തു കൂട്ടിയ ലോഡ് കണക്കിന് നെല്ലാണ് വെള്ളത്തിലായത്.
കൂടുതൽ പള്ളത്ത്.
122 ഏക്കർ കൃഷി നശിച്ച പള്ളം ബ്ലോക്ക് പരിധിയിലാണ് ഏറ്റവും കൂടുതൽ നഷ്ടം. 536 കർഷകർക്കായി 6.7 കോടി രൂപയാണ് നഷ്ടമായത്. നെല്ല് കഴിഞ്ഞാൽ റബർ കർഷകർക്കാണ് നഷ്ടമേറെ. കാറ്റിൽ ഒടിഞ്ഞാണ് റബറിന് നഷ്ടമുണ്ടായത്. ടാപ്പ് ചെയ്യുന്നതും അല്ലാത്തതുമായ 2714 റബർ മരങ്ങൾ നശിച്ചപ്പോൾ 164 കർഷകരുടെ നഷ്ടം അരക്കോടി വരും. ഏറ്റുമാനൂരിൽ 4.3 കോടി രൂപയുടെ നഷ്ടമുണ്ടായി. മാടപ്പള്ളിയിൽ 2.47 കോടിയുടെയും, കടുത്തുരുത്തിയിൽ 1.23 കോടിയുടെയും കൃഷി നശിച്ചു.
മറ്റ് നഷ്ടങ്ങൾ.
വാഴ . 36 ലക്ഷം.
തെങ്ങ്. 5.3 ലക്ഷം.
ജാതി . 1.68 ലക്ഷം.
പച്ചക്കറി . 8 ലക്ഷം.
കൃഷി ഓഫീസർ പ്രീതാ പോൾ പറയുന്നു.
പ്രകൃതി ക്ഷോഭത്തിലുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് 10 ദിവസത്തിനുള്ളിലും വിള ഇൻഷ്വറൻസിന് 15 ദിവസത്തിനുള്ളിലുമാണ് അപേക്ഷിക്കേണ്ടത്. ലഭിച്ച അപേക്ഷകൾ പ്രോസസ് ചെയ്തുകൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |