അടൂർ : 2008 ൽ നിലച്ചുപോയ ജില്ലയുടെ ഉത്സവമായിരുന്ന ആനന്ദപ്പള്ളി മരമടി തിരികെവരുമോ?. 60 വർഷം തടസമില്ലാതെ നടന്ന കർഷകരുടെ പരമ്പരാഗത വിനോദമാണ് 14 വർഷമായി മുടങ്ങിക്കിടക്കുന്നത്. ആയിരക്കണക്കിന് കർഷകരും കർഷകത്തൊഴിലാളികളും വിദേശ ടൂറിസ്റ്റുകളും ഈ കാർഷിക ഉത്സവത്തിൽ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിലെ പ്രധാന കാർഷിക ഉത്സവമായ ജല്ലിക്കെട്ടിന് സമാനമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനംപരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനവും സുപ്രീംകോടതി വിധികളും ഹൈക്കോടതി വിധിയുമാണ് മരമടി മത്സരം നിരോധിക്കാൻ കാരണമായത്. 2014 മുതൽ ജെല്ലിക്കെട്ടിനായി തമിഴ്നാട്ടിൽ നടത്തിയ ജനകീയ സമരങ്ങളെ തുടർന്ന് കേന്ദ്രസർക്കാർ നിയമങ്ങളിൽ ഇളവ് വരുത്തി, സംസ്ഥാനങ്ങൾക്ക് പ്രത്യേകം ബിൽ പാസാക്കി മൃഗങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഉത്സവങ്ങൾ നടത്തുന്നതിന് അനുമതി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ജെല്ലിക്കെട്ട് , കംബാല തുടങ്ങിയ മത്സരങ്ങൾ പുനരാരംഭിച്ചു. കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ച 2017 മുതൽ ആനന്ദപ്പള്ളി കർഷകസമിതിയും കേരള നിയമസഭയിൽ ബിൽ പാസാക്കുന്നതിനായി പലതവണ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും അടൂർ എം.എൽ.എയുമായ ചിറ്റയം ഗോപകുമാർ മൂന്നുതവണ ഈവിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിച്ചു. അനൂപ് ജേക്കബ് എം.എൽ.എ ഒരുസ്വകാര്യ ബിൽ നിയമസഭയിൽ കൊണ്ടുവന്നു. സർക്കാർ തന്നെ ഇതിനായി ബിൽ കൊണ്ടുവരണമെന്നു പറഞ്ഞ് അന്നത്തെ കൃഷിമന്ത്രി സ്വകാര്യ ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാന മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി അറിയിച്ചപ്പോൾ മരമടി കാളപൂട്ട് നടത്തിപ്പിനായി ഓർഡിനൻസ് ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ചിങ്ങകൊയ്ത്ത് കഴിഞ്ഞ് ആഗസ്റ്റ് 15 നാണ് മരമടി മത്സരം നടത്തിവന്നത്. നിലമൊരുക്കലും മൃഗങ്ങളുടെ പരിശീലനത്തിനുമായി മാസങ്ങളുടെ ഒരുക്കമാവശ്യമാണ്. മരമടി തിരികെ വരുമെന്ന പ്രതീക്ഷയിൽ കർഷകർ ഉരുക്കളെ വാങ്ങി പരിശീലിപ്പിച്ച് വളർത്തുന്നുണ്ട്. അടുത്ത നിയമസഭാസമ്മേളനത്തിലെങ്കിലും ബിൽ പാസാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകസമിതി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |